‘ലിവിങ് ടുഗെതര്‍ ബന്ധം അവസാനിപ്പിച്ചാലും സ്ത്രീയ്ക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ട്’ , കോടതി വിധി ഇങ്ങനെ

മധ്യപ്രദേശ് ഹൈക്കോടതിയാണ് ഇത്തരത്തിൽ ഒരു സുപ്രധാന വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

മദ്ധ്യപ്രദേശ്: ലിവിങ് ടുഗെതര്‍ ബന്ധം അവസാനിപ്പിച്ചാലും സ്ത്രീകള്‍ക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന് കോടതി വിധി. മധ്യപ്രദേശ് ഹൈക്കോടതിയാണ് ഇത്തരത്തിൽ ഒരു സുപ്രധാന വിധി പുറപ്പെടുവിച്ചിരിക്കുന്നത്. കുറച്ചുകാലം ലിവിങ് ടുഗെതര്‍ ബന്ധത്തില്‍ ഒരുമിച്ച് താമസിച്ച പുരുഷനും സ്ത്രീയും വേര്‍പിരിയുകയാണെങ്കില്‍, അവര്‍ നിയമപരമായി വിവാഹം ചെയ്തിട്ടില്ലെങ്കില്‍ പോലും സ്ത്രീയ്ക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്നാണ് കോടതി വിധി.

വേര്‍പിരിഞ്ഞ ശേഷം ജീവനാശം തേടി സ്ത്രീ നല്‍കിയ ഹര്‍ജി ഒരു കീഴ്‌കോടതി പരിഗണിച്ചപ്പോള്‍ നേരത്തെ അവര്‍ക്ക് അനുകൂലമായ വിധിയാണ് നല്‍കിയത്. പുരുഷന്‍ എല്ലാ മാസവും 1500 രൂപ ജീവനാംശം നല്‍കണമെന്നായിരുന്നു കോടതി ഉത്തരവ്. എന്നാല്‍ ഇത് ചോദ്യം ചെയ്ത് പുരുഷന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ALSO READ നിങ്ങളാണ് അഭിമാനം: ആചാരങ്ങളില്ലാതെ, ഒരുതരി പൊന്നണിയാതെ തക്കു വിവാഹിതയായി

കേസ് പരിഗണിച്ച ഹൈക്കോടതിയും സ്ത്രീയുടെ ആവശ്യത്തിനൊപ്പം തന്നെ നിന്നു. വിവാഹം ചെയ്തിട്ടില്ലെങ്കിലും സ്ത്രീയും പുരുഷനും ഒരുമിച്ച് ജീവിച്ചതിന് തെളിവുകളുണ്ടെങ്കില്‍ ജീവനാംശത്തിനുള്ള അവകാശം നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ കീഴ്‌കോടതിയുടെ നിരീക്ഷണം ഹൈക്കോടതി ശരിവെയ്ക്കകയും ചെയ്തു.

നിയമപരമായി വിവാഹം ചെയ്തിട്ടില്ലെങ്കിലും സ്ത്രീയും പുരുഷനും, ഭാര്യയും ഭര്‍ത്താവും പോലെയാണ് ജീവിച്ചതെന്നും കോടതി നിരീക്ഷിച്ചു. ഇതിന് പുറമെ ഈ ബന്ധത്തില്‍ ഒരു കുഞ്ഞ് ജനിച്ചത് പ്രതിമാസ ജീവനാംശത്തിനുള്ള സ്ത്രീയുടെ അവകാശം ഒന്നുകൂടി ഉറപ്പിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. ലിവിങ് ടുഗെതര്‍ ബന്ധത്തിന്റെ കാര്യത്തില്‍ നിയമപരമായി ഇടപെടലുകളുടെ വലിയ സാധ്യത തുറക്കുന്ന വിധി കൂടിയായി ഇത് മാറിയിരിക്കുകയുമാണ്.

Exit mobile version