യാത്ര ബംഗളൂരു ടു മൈസൂര്‍, യുവതിക്കൊപ്പം ബസില്‍ ഉണ്ടായിരുന്ന പക്ഷികള്‍ക്ക് ടിക്കറ്റ് മുറിച്ച് കണ്ടക്ടര്‍

കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസില്‍ കൊണ്ടു പോവുകയായിരുന്ന പക്ഷികള്‍ക്കാണ് കണ്ടക്ടര്‍ ടിക്കറ്റ് മുറിച്ച് നല്‍കിയത്.

ബംഗളൂരു: ബംഗളൂരുവില്‍ നിന്ന് മൈസൂരിലേക്ക് പക്ഷികളുമായി യാത്ര ചെയ്യുകയായിരുന്ന സ്ത്രീക്ക് പക്ഷികള്‍ക്കുള്ള ടിക്കറ്റ് മുറിച്ച് നല്‍കി കണ്ടക്ടര്‍. കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസില്‍ കൊണ്ടു പോവുകയായിരുന്ന പക്ഷികള്‍ക്കാണ് കണ്ടക്ടര്‍ ടിക്കറ്റ് മുറിച്ച് നല്‍കിയത്.

ആകെ നാല് ലവ്‌ബേര്‍ഡ്‌സാണുണ്ടായിരുന്നത്. ഒരു ടിക്കറ്റിന് 111 രൂപ വച്ച് മൊത്തം 444 രൂപയുടെ ടിക്കറ്റാണ് കണ്ടക്ടര്‍ നല്‍കിയത്. ഒരു സ്ത്രീയും കൊച്ചുമോളും കൂടി ബംഗളൂരുവില്‍ നിന്നും മൈസൂരിലേക്ക് യാത്ര ചെയ്യുകയായിരുന്നു.

എന്നാല്‍, കര്‍ണാടക സര്‍ക്കാരിന്റെ ‘ശക്തി യോജന’ പദ്ധതി പ്രകാരം ഇവര്‍ക്ക് രണ്ടുപേര്‍ക്കും ബസില്‍ സൗജന്യമായി യാത്ര ചെയ്യാം. പക്ഷേ, ഇവര്‍ ഒരു കൂടിലാക്കി കൊണ്ടുപോവുകയായിരുന്ന നാല് പക്ഷികള്‍ക്കും കണ്ടക്ടര്‍ ടിക്കറ്റ് നല്‍കുകയായിരുന്നു.

ടിക്കറ്റിലെ തീയതി പ്രകാരം ചൊവ്വാഴ്ച രാവിലെ സാറ്റലൈറ്റ് ബസ് സ്റ്റാന്‍ഡിലാണ് സംഭവം നടന്നത്. അതേസമയം, സിറ്റി, സബ്അര്‍ബന്‍, റൂറല്‍ റൂട്ടുകള്‍ ഉള്‍പ്പെടെയുള്ള നോണ്‍ എസി ബസുകളില്‍ കെഎസ്ആര്‍ടിസി വളര്‍ത്തുമൃഗങ്ങളെ അനുവദിക്കുന്നുണ്ട്. എന്നാല്‍, കര്‍ണാടക വൈഭവ, രാജഹംസ, നോണ്‍ എസി സ്ലീപ്പര്‍, എയര്‍ കണ്ടീഷന്‍ഡ് സര്‍വീസുകള്‍ തുടങ്ങിയ പ്രീമിയം സര്‍വീസുകളില്‍ വളര്‍ത്തുമൃഗങ്ങള്‍ അനുവദനീയമല്ല.

ALSO READ ഒറ്റയ്ക്ക് പോകുന്ന സ്ത്രീകള്‍ ലക്ഷ്യം! വേഷം മാറിയെത്തി മാല മോഷണം പതിവ്; ശേഷം കടബാധ്യത തീര്‍ക്കല്‍, ഒടുവില്‍ അറസ്റ്റ്

വളര്‍ത്തുനായയുടെ ടിക്കറ്റ് നിരക്ക് മുതിര്‍ന്നയാള്‍ക്കുള്ള നിരക്കിന്റെ പകുതിയാണ്. നായ്ക്കുട്ടികള്‍, മുയല്‍, പക്ഷികള്‍, പൂച്ചകള്‍ എന്നിവയുടെ നിരക്ക് ഒരു കുട്ടിക്കുള്ള നിരക്കിന്റെ പകുതിയാണ്. ഈ ബസില്‍ ഒരു കുട്ടിയുടെ നിരക്കാണ് ഓരോ പക്ഷിക്കും ഈടാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Exit mobile version