അയോധ്യകേസ്; ജസ്റ്റിസ് യുയു ലളിത് പിന്മാറി, ഭരണഘടനാബഞ്ച് പുനഃസംഘടിപ്പിക്കും

അയോധ്യ കേസ് പരിഗണിക്കുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ നിന്നും ജഡ്ജി പിന്മാറി. ജസ്റ്റിസ് യുയു ലളിതാണ് പിന്മാറിയത്.

ന്യൂഡല്‍ഹി: അയോധ്യ കേസ് പരിഗണിക്കുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ നിന്നും ജഡ്ജി പിന്മാറി. ജസ്റ്റിസ് യുയു ലളിതാണ് പിന്മാറിയത്. ജസ്റ്റിസ് യുയു ലളിത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന കല്ല്യാണ്‍ സിങ്ങിനുവേണ്ടി ഈ കേസില്‍ ഹാജരായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ യുയു ലളിത് കേസ് പരിഗണിക്കുന്നത് ശരിയല്ലെന്ന് സുന്നി വഖഫ് ബോര്‍ഡ് കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് യുയു ലളിത് കേസ് പരിഗണിക്കുന്നതില്‍ പിന്മാറിയത്.

അതേസമയം, അയോധ്യ കേസ് പരിഗണിക്കുന്ന ഭരണഘടനാബഞ്ച് പുനഃസംഘടിപ്പിക്കും. ബഞ്ചില്‍ അംഗമായ ജസ്റ്റിസ് യു യു ലളിത് പിന്മാറാന്‍ സന്നദ്ധത അറിയിച്ചതോടെയാണ് ബഞ്ച് പുനഃസംഘടിപ്പിക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് തീരുമാനിച്ചത്. കേസ് ഇനി ഈ മാസം 29-ന് പരിഗണിക്കും.

രാവിലെ പത്തരയോടെയാണ് അഞ്ചംഗഭരണഘടനാബഞ്ച് അയോധ്യ കേസ് പരിഗണിച്ചത്. ഇന്ന് തന്നെ വിശദമായ വാദം തുടങ്ങാന്‍ തയ്യാറാണെന്ന് സുന്നി വഖഫ് ബോര്‍ഡിന്റെ അഭിഭാഷകന്‍ അറിയിച്ചു. എന്നാല്‍ ഇന്ന് വാദം കേള്‍ക്കുന്നില്ലെന്ന് നേരത്തേ വ്യക്തമാക്കിയതാണെന്നും വാദം കേള്‍ക്കല്‍ തുടങ്ങുന്നതിന്റെ തീയതി തീരുമാനിക്കുക മാത്രമേ ചെയ്യൂ എന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ഇതേത്തുടര്‍ന്നാണ് ജസ്റ്റിസ് യുയു ലളിത് മുമ്പ് യുപി മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍ സിംഗിന് വേണ്ടി ബാബ്‌റി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട ഒരു കേസില്‍ ഹാജരായിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചത്. ഇതോടെ ബഞ്ചില്‍ നിന്ന് പിന്മാറാന്‍ യുയു ലളിത് സന്നദ്ധത അറിയിച്ചു. അയോധ്യ കേസിന്റെ മെറിറ്റുമായി ബന്ധപ്പെട്ട കേസല്ലെങ്കിലും അതുമായി ബന്ധപ്പെട്ട ഒരു കേസില്‍ ഒരു പക്ഷം പിടിച്ച് വാദിച്ചതിനാല്‍ ബഞ്ചില്‍ തുടരുന്നില്ലെന്ന് യുയു ലളിത് അറിയിച്ചതായി ചീഫ് ജസ്റ്റിസ് പറഞ്ഞു.

തനിക്ക് പുറമേ ഇനി ചീഫ് ജസ്റ്റിസുമാരാകാന്‍ സാധ്യതയുള്ള നാല് ജഡ്ജിമാരെക്കൂടി ചേര്‍ത്താണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഭരണഘടനാബഞ്ച് രൂപീകരിച്ചത്. യു യു ലളിത് പിന്മാറിയ സാഹചര്യത്തില്‍ ഇനി ചീഫ് ജസ്റ്റിസാകാന്‍ സാധ്യതയുള്ള ഒരു ജഡ്ജിയെക്കൂടി ചേര്‍ത്ത് ബഞ്ച് പുനഃസംഘടിപ്പിക്കും.

Exit mobile version