പൗരത്വ നിയമഭേദഗതി ബില്ല് ലോക്‌സഭ പാസാക്കി; മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള മുസ്‌ലിംകളല്ലാത്ത ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം

വര്‍ഗീയ സ്വഭാവമുള്ള ബില്ലാണിതെന്നും അതിനാല്‍ സെലക്റ്റ് കമ്മിറ്റിക്ക് വിടണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇറങ്ങിപ്പോയി

മൂന്ന് അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിംകളല്ലാത്ത ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്ന പൗരത്വ നിയമഭേദഗതി ബില്‍ പ്രതിപക്ഷ എതിര്‍പ്പിനിടെ ലോക്‌സഭ പാസാക്കി. ശബ്ദ വോട്ടോടെയാണ് ബില്‍ പാസാക്കിയത്.

വര്‍ഗീയ സ്വഭാവമുള്ള ബില്ലാണിതെന്നും അതിനാല്‍ സെലക്റ്റ് കമ്മിറ്റിക്ക് വിടണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇറങ്ങിപ്പോയി. ബില്‍ അവതരിപ്പിച്ചത് ഭൂരിപക്ഷ വോട്ട് മുന്നില്‍ കണ്ടാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ബില്ല് അസം ജനതക്ക് എതിരാണെന്ന വാദം ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് തള്ളി. പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെത്തി നിയമവിരുദ്ധമായി താമസിക്കുന്ന മുസ്ലിംകളല്ലാത്തവര്‍ക്ക് പൌരത്വം അനുവദിക്കുന്നതാണ് ബില്ല്.

ന്യൂനപക്ഷങ്ങളായത് കൊണ്ട് മാത്രം അയല്‍ രാജ്യങ്ങളില്‍ പീഢനം അനുഭവിക്കുന്നവര്‍ക്ക് അഭയമൊരുക്കുകയാണ് ലക്ഷ്യമെന്ന് ബില്‍ അവതരിപ്പിച്ച ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ബില്ലിന് മതേതര സ്വഭാവമില്ലെന്നും വര്‍ഗീയ കാഴ്ചപ്പാടാണ് ബില്ലിനെന്നും പ്രതിപക്ഷം ആരോപിച്ചു. ബില്ല് സെലക്റ്റ് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ട കോണ്‍ഗ്രസ് സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

രാജ്യത്തെ ഭിന്നിപ്പാക്കനുള്ള ശ്രമമാണ് ബില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. ശ്രീലങ്കയും നേപ്പാളും അടക്കമുള്ള രാഷ്ട്രങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷങ്ങളെ എന്ത്‌കൊണ്ട് പരിഗണിക്കുന്നില്ലെന്നും തൃണമൂല്‍ എം.പി സൌഗത റോയ് ചോദിച്ചു. വോട്ടെടുപ്പ് ബഹിഷ്‌കരിച്ച് തൃണമൂല്‍ കോണ്ഗ്രസ് ഇറങ്ങിപ്പോയി.

ബില്ല് വിവേചനപരമാണെന്ന് സി.പി.എമ്മും ഭൂരിപക്ഷ പ്രീണനം ലക്ഷ്യമിട്ടുള്ളതാണെന്ന് എ.ഐ.എം.ഐ.എം ഉം ആരോപിച്ചു. അസ്സം ജനതക്ക് എതിരാണ് ബില്ലെന്ന് എ.ഐ.യു.ഡി.എഫ് അധ്യക്ഷന്‍ ബദ്‌റുദ്ദീന്‍ അജ്മല്‍ പറഞ്ഞു. മുസ്ലിം ലീഗും ബില്ലിനെതിരെ രംഗത്തുവന്നു. പൌരത്വ ഭേദഗതി ബില്‍ അസം ജനതക്ക് എതിരാണെന്ന വാദം മറുപടി പ്രസംഗത്തില്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് തള്ളി.

Exit mobile version