ന്യൂഡൽഹി: പ്രണയ ദിനത്തിൽ പശുവിനെ ആലിംഗനം ചെയ്യണമെന്ന വിവാദ ഉത്തരവ് പിൻവലിച്ചു. ഫെബ്രുവരി ആറിന് പുറത്തിറക്കിയ ഉത്തരവാണ് മൃഗ ക്ഷേമ ബോർഡ് പിൻവലിച്ചതായി അറിയിച്ചത്. പശുവിനെ ആലിംഗനം ചെയ്യണം എന്ന അഭ്യർത്ഥന വലിയ വിമർശനത്തിന് ഇടയാക്കിയതിന് പിന്നാലെയാണ് കേന്ദ്ര സർക്കാരിന്റെ പിൻമാറ്റം. ഉത്തരവ് എത്തിയതിന് പിന്നാലെ വലിയ തോതിൽ വിമർശനവും പരിഹാസവും ഉയർന്നിരുന്നു.
പശുവിന് പിന്നാലെ ഓടുന്നതും കെട്ടിപ്പിടിക്കുന്നതുമായ ട്രോളുകളാണ് സൈബറിടത്ത് നിറഞ്ഞത്. എന്ത് കാരണത്താലാണ് നേരത്തേ ഇറക്കിയ ഉത്തരവ് പിൻവലിക്കുന്നതെന്ന് മൃഗ ക്ഷേമ ബോർഡ് സെക്രട്ടറി എസ്.കെ. ദത്ത വെള്ളിയാഴ്ച പുറത്തിറക്കിയ സർക്കുലറിൽ പറയുന്നില്ല. പശു ഇന്ത്യൻ സംസ്‌കാരത്തിന്റെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടേയും നട്ടെല്ലാണെന്ന് ചൂണ്ടിക്കാട്ടിയാണ് കൗ ഹഗ് ഡേ ആചരിക്കാൻ ആഹ്വാനം ചെയ്തത്.
പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം ഇന്ത്യൻ സമൂഹത്തിലുണ്ടെന്നും മൃഗ സംരക്ഷണ ബോർഡ് നേരത്തേ കുറ്റപ്പെടുത്തിയിരുന്നു. കേന്ദ്ര മൃഗ സംരക്ഷണ വകുപ്പിന്റെ അനുമതിയോടെയാണ് ‘കൗ ഹഗ് ഡേ’ ആചരിക്കാനുള്ള ആഹ്വാനമെന്ന് മൃഗ ക്ഷേമ ബോർഡ് വിശദീകരിച്ചിരുന്നു. പാശ്ചാത്യ സംസ്‌കാരത്തിന്റെ പുരോഗതി വേദ പാരമ്പര്യത്തെ നാശത്തിന്റെ വക്കിൽ എത്തിച്ചിരിക്കുന്നു.
പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം നമ്മുടെ പൈതൃകം മറന്നു പോകാൻ ഇടയാക്കിയിരിക്കുന്നു. ഈ ഘട്ടത്തിൽ പശുവിനെ കെട്ടിപ്പിടിച്ച് ആഘോഷിക്കുന്നത് വൈകാരികമായ സമൃദ്ധിയ്ക്ക് കാരണമാകും. അതുകൊണ്ട് ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കാമെന്ന് മൃഗ ക്ഷേമ ബോർഡ് ആദ്യം പുറത്തിറക്കിയ സർക്കുലറിൽ പറഞ്ഞിരുന്നു. ഈ ഉത്തരവാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്.