കാൽമുട്ടിന് പരിക്ക്, വീൽ ചെയറിനായി കാത്തിരുന്നത് അര മണിക്കൂർ; എയർ ഇന്ത്യയ്‌ക്കെതിരെ ഖുശ്ബു, മാപ്പ് അപേക്ഷിച്ച് അധികൃതരും

Khushbu Sundar | Bignewslive

ചെന്നൈ: എയർ ഇന്ത്യയിൽ നിന്ന് നേരിട്ട ദുരനുഭവം വെളിപ്പെടുത്തി നടിയും ബിജെപി നേതാവുമാ ഖുശ്ബു രംഗത്ത്. കാൽമുട്ടിന് പരിക്കേറ്റതിനെ തുടർന്ന് വീൽ ചെയറിനായി അര മണിക്കൂർ നേരം കാത്തിരുന്നതായാണ് നടിയുടെ ആരോപണം. ട്വിറ്ററിലൂടെയാണ് താരം എയർ ഇന്ത്യയ്‌ക്കെതിരെ രംഗത്ത് വന്നത്. ട്വീറ്റ് സോഷ്യൽമീഡിയയിൽ നിറഞ്ഞതോടെ മാപ്പപേക്ഷയുമായി എയർ ഇന്ത്യയും രംഗത്ത് വന്നു.

കഴിഞ്ഞ ദിവസമാണ് തനിക്ക് നേരിട്ട ദുരനുഭവത്തേക്കുറിച്ച് ഖുശ്ബു ട്വീറ്റ് ചെയ്തത്. കാൽമുട്ടിന് പരിക്കേറ്റതിനാൽ തനിക്ക് വീൽചെയർ ആവശ്യമായിരുന്നെന്നും എന്നാൽ അത് ലഭിക്കാനായി വിമാനത്താവളത്തിൽ 30 മിനിറ്റാണ് കാത്തിരിക്കേണ്ടിവന്നതെന്നും ഖുശ്ബു ട്വീറ്റ് ചെയ്യുന്നു. കാൽമുട്ടിന് പരിക്കേറ്റ ഒരു യാത്രക്കാരനെ കൊണ്ടുപോകാൻ അടിസ്ഥാനപരമായി വേണ്ട വീൽചെയർ പോലും ലഭ്യമാക്കാൻ എയർ ഇന്ത്യക്ക് കഴിഞ്ഞില്ല.

മറ്റൊരു എയർലൈനിൽ നിന്ന് വീൽചെയർ കടം വാങ്ങിയാണ് തനിക്ക് നൽകിയതെന്നും ഖുശ്ബു പറയുന്നു. എയർ ഇന്ത്യ അവരുടെ സേവനങ്ങൾ ഇനിയും മെച്ചപ്പെടുത്തണമെന്നും എയർ ഇന്ത്യയെ ടാഗ് ചെയ്തുകൊണ്ട് അവർ ട്വീറ്റ് ചെയ്തു. പിന്നാലെയാണ് എയർ ഇന്ത്യ ക്ഷമാപണം നടത്തിയത്. നിങ്ങൾക്കുണ്ടായ മോശം അനുഭവത്തിൽ അതിയായ ഖേദം പ്രകടിപ്പിക്കുന്നു. ഇക്കാര്യം ചെന്നൈ വിമാനത്താവളത്തിലെ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നുമായിരുന്നു എയർലൈൻ അധികൃതർ അറിയിച്ചു.

Exit mobile version