ജയ്പൂർ: മകളെ നീറ്റ് കോച്ചിങ് സെന്ററിൽ ചേർക്കാനെത്തിയ കർഷകൻ ഗുണ്ടകൾ തമ്മിലുള്ള ഗ്യാങ് വാറിൽ വെടിയേറ്റ് മരിച്ചു. താരാചന്ദ് കദ്വാസര എന്നയാളാണ് മകളുടെ മുന്നിൽ ദാരുണമായി കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട പിതാവിനെ വാരിയെടുത്ത് പൊട്ടിക്കരയുന്ന 16കാരിയായ മകളുടെ ദൃശ്യങ്ങൾ ഇപ്പോൾ ഏവരുടെയും കണ്ണുകളെ നിറയ്ക്കുകയാണ്.
രാജസ്ഥാനിലെ സിക്കാറിൽ കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം. ഗുണ്ടാസംഘം നേതാവ് രാജു തേത്ത് എന്നയാളുടെ വെടിയേറ്റാണ് താരാചന്ദ് കൊല്ലപ്പെട്ടത്. താരാചന്ദിന്റെ കാറിന്റെ തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കവെ തടഞ്ഞപ്പോൾ വെടിയുതിർക്കുകയായിരുന്നു. എതിരാളികൾ രാജു തേത്തിനെയും കൊലപ്പെടുത്തി. കഴിഞ്ഞ രണ്ട് വർഷമായി നീറ്റ് പരീക്ഷക്ക് തയ്യാറെടുക്കുന്ന മകൾ കൊനിതയെ കോച്ചിംഗ് സെന്ററിൽ ചേർക്കാനാണ് താരാചന്ദ് എത്തിയത്.
ഇയാളുടെ ബന്ധുവിനും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. പ്രതികളെ പിടികൂടി ശിക്ഷിക്കണമെന്നും കുടുംബാംഗങ്ങളിൽ ഒരാൾക്ക് സർക്കാർ ജോലി നൽകണമെന്നും താരാചന്ദിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടു. രാജസ്ഥാനിലെ നാഗൗർ ജില്ലയിലെ ചോട്ടി ഖാതുവിലെ കർഷകനായിരുന്നു താരാചന്ദ്. ഭാര്യയ്ക്കും മൂന്ന് പെൺമക്കൾക്കും ഒപ്പമാണ് താമസം. മകൾ കൊനിത ഡോക്ടറാകണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.