വൈദ്യുതി കണക്ഷന് മാസങ്ങളോളം നടന്നിട്ടും കാത്തിരുന്നിട്ടും കിട്ടിയില്ല, ഒടുവില്‍ കളക്ടറുടെ കാല്‍ക്കല്‍ വീണ് അഭ്യര്‍ത്ഥിച്ച് കര്‍ഷകന്‍! ദയനീയ ദൃശ്യങ്ങള്‍ വ്യാപകമായതോടെ ഉടനടി നടപടി

നാല് മാസത്തോളം യാതൊരു നടപടിയും ഉണ്ടായില്ല.

ഭോപ്പാല്‍: വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിന് വേണ്ടി മാസങ്ങളോളം നടന്ന കര്‍ഷകന്‍ ഒടുവില്‍ കരഞ്ഞ് വീണ് അപേക്ഷിച്ച് കളക്ടറുടെ കാല്‍ക്കലില്‍. ദയനീയ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്. ദൃശ്യങ്ങള്‍ എത്തിയതോടെ കര്‍ഷകന്റെ സ്വപ്‌നം നിമിഷങ്ങള്‍ക്കകം സഫലമായി. അജിത് ജാതവ് എന്ന കര്‍ഷകനാണ് കൃഷിയുടെ ആവശ്യത്തിനായി വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ ഓഫീസുകള്‍ കയറി ഇറങ്ങി നടന്നത്.

നാല് മാസത്തോളം യാതൊരു നടപടിയും ഉണ്ടായില്ല. നിസ്സഹായനായ ഇയാള്‍ ഒടുവില്‍ കാത്തിരിന്നിട്ടും കാര്യം നടക്കാതെ വന്നപ്പോള്‍ ജില്ലാകളക്ടറുടെ കാല്‍ക്കലില്‍ വീണ് അപേക്ഷിക്കുകയായിരുന്നു. ദൃശ്യം വൈറലായതോടെ അധികൃതര്‍ നടപടികള്‍ ദ്രുതഗതിയിലാക്കി ഞായറാഴ്ച കണക്ഷന്‍ നല്‍കി. അജിതിന് കണക്ഷന്‍ നല്‍കിയതായി ഇലക്ട്രിസിറ്റി ജനറല്‍ മാനേജര്‍ ആര്‍ കെ അഗര്‍വാള്‍ സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ കൃഷക് അനുധാന്‍ യോജന പദ്ധതി പ്രകാരമാണ് അജിത് ഇതിനുള്ള അപേക്ഷ നല്‍കിയത്. ഫീസടച്ചിട്ടും കണക്ഷന്‍ കിട്ടിയില്ലെങ്കില്‍ പണം തിരികെ കിട്ടുന്നതിനേക്കാള്‍ സങ്കടം ജലസേചനമില്ലാതെ തന്റെ കൃഷി നശിക്കുന്നതാണെന്ന് കളക്ടറെ കാണാനെത്തിയ അജിത് പറയുന്നു.

‘ദയവായി പറയുന്നത് കേള്‍ക്കൂ സഹോദരീ’ എന്ന് പറയുന്ന അജിതിനെ അവഗണിച്ച് കളക്ടര്‍ അനുഗ്രഹ് പി കാറില്‍ കയറിപ്പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംസ്ഥാന സഹകരണമന്ത്രി ഗോവിന്ദ് സിങ് ഇതിനെ കുറിച്ച് അന്വേഷണം നടത്തുകയും മുഖ്യമന്ത്രി കമല്‍ നാഥിനെ വിവരം ധരിപ്പിക്കുമെന്ന് അറിയിക്കുകയും ചെയ്തു. സര്‍ക്കാരിന്റെ പ്രഥമലക്ഷ്യം കര്‍ഷകരുടെ ഉന്നമനമാണെന്നും അതിനാല്‍ അവര്‍ക്ക് ബുദ്ധിമുട്ടാകാതിരിക്കാനുള്ള നടപടികള്‍ എത്രയും പെട്ടെന്ന് സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version