യോഗിയുടെ കാലത്ത് യുപിയില്‍ ബലാത്സംഗക്കേസുകള്‍ പകുതിയായി കുറഞ്ഞുവെന്ന് അമിത്ഷാ

Amit Shah | Bignewslive

പ്രതാപ്ഗര്‍ഹ് : യോഗി ഭരിച്ച അഞ്ച് വര്‍ഷം കൊണ്ട് യുപിയില്‍ ബലാത്സംഗക്കേസുകള്‍ പകുതിയായി കുറഞ്ഞുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. യോഗി ആദിത്യനാഥിന് കീഴിലുള്ള ബിജെപി ഭരണത്തില്‍ സംസ്ഥാനത്ത് ആക്രമണങ്ങള്‍ കുറഞ്ഞുവെന്നും ബിജെപി മാഫിയ ഭരണം ഇല്ലാതാക്കിയെന്നും റാംപൂര്‍ ഖാസ് മേഖലയിലെ പ്രതാപ്ഗറില്‍ നടത്തിയ റാലിയില്‍ അമിത് ഷാ അഭിപ്രായപ്പെട്ടു.

“കൂട്ടം ചേര്‍ന്നുള്ള കവര്‍ച്ചകള്‍ 72 ശതമാനവും കൊള്ള 62 ശതമാനവും കൊലപാതകം 31 ശതമാനവും കുറഞ്ഞു. ബലാത്സംഗം 50 ശതമാനം കുറയ്ക്കാനും സംസ്ഥാനത്തെ ബിജെപി സര്‍ക്കാരിനായി.” അമിത് ഷാ പറഞ്ഞു. സമാജ് വാദി പാര്‍ട്ടിയുടെയും ബിഎസ്പിയുടെയും സര്‍ക്കാരുകള്‍ കുറ്റവാളികളെ വളര്‍ത്തുന്നവരാണെന്ന് ആരോപിച്ച ഷാ കുറ്റവാളികള്‍ അഴികള്‍ക്കുള്ളിലാകണമെങ്കില്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ജനങ്ങളോടാവശ്യപ്പെട്ടു.

എസ്പിയുടെ അതീഖ് അഹമ്മദ്, അസം ഖാന്‍ എന്നിവരെയും ബിഎസ്പിയുടെ മുഖ്താര്‍ അന്‍സാരിയെയും ജയിലിലടച്ചതും അമിത് ഷാ ചൂണ്ടിക്കാട്ടി. ബിജെപി ജയിച്ചില്ലെങ്കില്‍ ഇവര്‍ നിങ്ങളെ ഉപദ്രവിക്കാന്‍ പുറത്തുവരുമെന്ന് ആരോപിച്ച അമിത്ഷാ മാഫിയ തട്ടിയെടുത്ത 2000 കോടിയുടെ പൊതുഭൂമി ബിജെപി സര്‍ക്കാര്‍ തിരിച്ചു പിടിച്ചെന്നും പാവങ്ങള്‍ക്ക് വീടുകള്‍ നിര്‍മിച്ച് നല്‍കിയെന്നും അവകാശപ്പെട്ടു.

ബിജെപി അധികാരത്തിലെത്തുകയാണെങ്കില്‍ ഒരു കര്‍ഷകനും കറണ്ട് ബില്ല് അടയ്‌ക്കേണ്ടന്ന് അമിത് ഷാ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇത് കൂടാതെ പെണ്‍കൂട്ടികള്‍ക്കെല്ലാം സൗജന്യ സ്‌കൂട്ടര്‍, വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ് അല്ലെങ്കില്‍ ടാബ് ലെറ്റ് തുടങ്ങിയവയും വാഗ്ദാനങ്ങളിലുള്‍പ്പെടുന്നു. നാളെയാണ് പ്രതാപ്ഗറില്‍ തിരഞ്ഞെടുപ്പ്.

Exit mobile version