ഗുണ്ടൂര്‍: ഗർഭിണിയാകുവാൻ വേണ്ടി നവജാത ശിശുവിൽ നിന്നും പൊക്കിൾ കുടി കഴിച്ച 19കാരി മരിച്ചു. ആന്ധ്രാപ്രദേശിലാണ് സംഭവം. ദാച്ചേപ്പള്ളി സ്വദേശിയാണ് മരിച്ചത്.
മൂന്ന് വര്‍ഷം മുമ്പാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. നാളിത്ര കഴിഞ്ഞിട്ടും കുട്ടികൾ ഇല്ലാത്തതിൽ യുവതി വിഷമത്തിലായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഗര്‍ഭം ധരിക്കാന്‍ വേണ്ടി പല മരുന്നുകളും ഇവര്‍ പരീക്ഷിച്ചിരുന്നു. പല നാടന്‍ മരുന്നുകളും പ്രായോഗിച്ചു. എന്നാൽ പരാജയപ്പെട്ടു. ഇതിനിടെ പൊക്കിള്‍ക്കൊടി കഴിച്ചാല്‍ ഗര്‍ഭിണിയാകുമെന്ന് നാട്ടുകാരില്‍ ചിലര്‍ പറഞ്ഞു. ഇതിൽ പ്രകാരമാണ് യുവതി പൊക്കിള്‍ക്കൊടി കഴിച്ചത്.
നവജാത ശിശുവില്‍ നിന്ന് പൊക്കിള്‍ക്കൊടി എടുത്ത് വ്യാഴാഴ്ചയാണ് ഇവര്‍ കഴിച്ചത്. ഇതിന് പിന്നാലെ അസ്വസ്ഥത പ്രകടിപ്പിച്ച യുവതിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇവര്‍ മരണപ്പെടുകയായിരുന്നു.
സംഭവത്തിൽ പെണ്‍കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കി. മൃതദേഹം നരസറോപേട്ട സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിന് ശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാകൂവെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. പൊക്കിള്‍ക്കൊടി കഴിക്കുന്നത് അശാസ്ത്രീയമാണെന്ന് ഡോക്ടർമാരും പറഞ്ഞു.