ആറ് മാസത്തിനിടെ പോലീസുകാരന്‍ ഉള്‍പ്പടെ പീഡിപ്പിച്ചത് 400ഓളം പേര്‍; 16കാരി നേരിട്ടത് കൊടിയ പീഡനം! പെണ്‍കുട്ടി ഗര്‍ഭിണി

മുംബൈ: മഹാരാഷ്ട്രയിലെ ബീഡില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൊടിയ പീഡനത്തിന് ഇരയായതായി പരാതി. ആറ് മാസത്തിനിടെ 400 പേര്‍ പീഡിപ്പിച്ചുവെന്നാണ് നല്‍കിയിരിക്കുന്ന പരാതി. സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയപ്പോള്‍ പോലീസുകാരന്‍ പീഡനത്തിന് ഇരയാക്കിയതായും പെണ്‍കുട്ടി വെളിപ്പെടുത്തി.

16കാരിയായ പെണ്‍കുട്ടി ഇപ്പോള്‍ രണ്ട് മാസം ഗര്‍ഭിണിയാണ്. ബാലാവകാശ കമ്മീഷന്റെ ഇടപെടലോടെയാണ് ക്രൂരത പുറംലോകം അറിയുന്നത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ശൈശവ വിവാഹ നിരോധനം, പോക്സോ, ബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. നേരത്ത നിരവധി തവണ സ്റ്റേഷനിലെത്തി പരാതിപ്പെട്ടിട്ടും പോലീസ് നടപടി സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്.

ഏതാനം വര്‍ഷങ്ങള്‍ക്ക് മുമ്പ് മാതാവ് മരിച്ചതിനു ശേഷം പിതാവിനൊപ്പമായിരുന്നു പെണ്‍കുട്ടിയുടെ താമസം. എട്ട് മാസങ്ങള്‍ക്ക് മുമ്പാണ് വിവാഹം നടത്തിയത്. എന്നാല്‍ സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവിന്റെയും ഭര്‍തൃമാതാവിന്റെയും നിരന്തര മര്‍ദനത്തിനും പീഡനത്തിനും പെണ്‍കുട്ടി ഇരയായിട്ടുണ്ട്.

ഇതോടെ സ്വന്തം വീട്ടിലേക്ക് മടങ്ങി. എന്നാല്‍ വീട്ടില്‍ കയറ്റാന്‍ പിതാവും തയ്യാറായില്ല. മറ്റുവഴികളില്ലാതായതോടെ പെണ്‍കുട്ടി അംബജോഗൈ ബസ് സ്റ്റാന്‍ഡില്‍ ഭിക്ഷാടനത്തിനായി ഇറങ്ങി. ഈ സാഹചര്യമാണ് അക്രമികള്‍ മുതലെടുത്തത്.

Exit mobile version