അഞ്ച് വയസ്സില്‍ താഴെയുള്ള രാജ്യാന്തര യാത്രക്കാരായ കുട്ടികള്‍ക്ക് കോവിഡ് പരിശോധന വേണ്ടെന്ന് കേന്ദ്രം

ന്യൂഡല്‍ഹി : അഞ്ച് വയസ്സില്‍ താഴെയുള്ള രാജ്യാന്തര യാത്രക്കാരായ കുട്ടികള്‍ക്ക് യാത്രക്ക് മുമ്പോ ശേഷമോ കോവിഡ് പരിശോധന നടത്തേണ്ടെന്ന് കേന്ദ്രം. പുതുക്കിയ കോവിഡ് മാര്‍ഗനിര്‍ദേശപ്രകാരമാണ് അറിയിപ്പ്.

ഇന്ന് മുതലാണ് പുതിയ നടപടിക്രമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്. എന്നാല്‍ എത്തിച്ചേരുമ്പോഴോ ഹോം ക്വാന്റീന്‍ സമയത്തോ കോവിഡ് ലക്ഷണം കണ്ടാല്‍ പരിശോധനയ്ക്ക് വിധേയരാകണം. വരുന്നവര്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി 15 ദിവസവും കഴിഞ്ഞിരിക്കണം.

നിലവിലെ മാര്‍ഗനിര്‍ദേശപ്രകാരം യാത്രക്കാര്‍ പൂര്‍ണമായും വാക്‌സിനേഷന്‍ എടുത്തവരാണെങ്കില്‍ അവരെ വിമാനത്താവളം വിടാന്‍ അനുവദിക്കും. ഹോം ക്വാറന്റീന്‍ വേണ്ട. ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സീനുകള്‍ സ്വീകരിക്കാന്‍ ക്രമീകരണമുള്ള രാജ്യത്ത് നിന്ന് വന്നവരായിരിക്കണം.

വാക്‌സിനെടുക്കാത്തവരോ ഭാഗികമായി വാക്‌സീനെടുത്തവരോ ആണെങ്കില്‍ പരിശോധനയ്ക്കായി സാമ്പിള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. അതിന് ശേഷം മാത്രമേ എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തുപോകാന്‍ അനുവാദമുള്ളൂ.

Exit mobile version