സൊഹ്റാബുദ്ദീന്‍ ഉള്‍പ്പടെയുള്ള പോലീസിന്റെ ‘യഥാര്‍ത്ഥ’ ഏറ്റുമുട്ടലുകള്‍ ഇല്ലായിരുന്നുവെങ്കില്‍ മോഡി അന്ന് കൊല്ലപ്പെടുമായിരുന്നു, ഗുജറാത്ത് മറ്റൊരു കാശ്മീരും! വെളിപ്പെടുത്തലുമായി മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍

സൊഹ്‌റാബുദ്ദീന്‍-തുളസീറാം പ്രജാപതി ഏറ്റുമുട്ടല്‍ കേസിലെ വിധി വന്നതിനു പിന്നാലെയാണ് വന്‍സാരയുടെ പ്രതികരണം.

അഹമ്മദബാദ്: സൊഹ്‌റാബുദ്ദീന്‍ ഉള്‍പ്പടെയുള്ള പോലീസിന്റെ ഏറ്റുമുട്ടലുകള്‍ ഇല്ലായിരുന്നുവെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വധിക്കപ്പെടുമായിരുന്നുവെന്ന് വെളിപ്പെടുത്തി മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ഡിജി വന്‍സാര. സൊഹ്‌റാബുദ്ദീന്‍-തുളസീറാം പ്രജാപതി ഏറ്റുമുട്ടല്‍ കേസില്‍ കോടതി കുറ്റവിമുക്തനാക്കിയ പോലീസ് ഉദ്യോഗസ്ഥന്‍ വന്‍സാരയാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിട്ടുള്ളത്. അങ്ങനെയെങ്കില്‍ ഗുജറാത്ത് മറ്റൊരു കാശ്മീരായി മാറുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

സൊഹ്‌റാബുദ്ദീന്‍-തുളസീറാം പ്രജാപതി ഏറ്റുമുട്ടല്‍ കേസിലെ വിധി വന്നതിനു പിന്നാലെയാണ് വന്‍സാരയുടെ പ്രതികരണം. കോണ്‍ഗ്രസ്-ബിജെപി പാര്‍ട്ടികള്‍ തമ്മിലുള്ള രാഷ്ട്രീയ യുദ്ധത്തിന്റെ ബലിയാടുകള്‍ തന്നെപ്പോലുള്ള പോലീസ് ഉദ്യോഗസ്ഥരായിരുന്നെന്നും വന്‍സാര തുറന്നടിച്ചു. ഈ ഏറ്റുമുട്ടലുകളൊന്നും വ്യാജമായിരുന്നില്ലെന്നും മോഡിജിയെ കൊല്ലുക എന്ന ലക്ഷ്യവുമായെത്തിയ പാകിസ്താന്‍ അനുകൂല തീവ്രവാദികളെ ഇല്ലാതാക്കാനുള്ള യഥാര്‍ത്ഥ നടപടിയാണെന്നുമുള്ള തന്റെ പ്രസ്താവന ശരിവയ്ക്കുകയാണ് കേസിലെ പ്രതികളെ വെറുതെ വിട്ടതിലൂടെ കോടതി ചെയ്തതെന്നും വന്‍സാര വ്യക്തമാക്കി.

ഗുജറാത്തിലെത്തിയ പാകിസ്താന്‍ അനുകൂല തീവ്രവാദി സംഘത്തെ കുറിച്ച് പോലീസിന് കൃത്യമായ വിവരമുണ്ടായിരുന്നെന്നും രാജ്യത്തിന്റെ പ്രധാനമന്ത്രിയായ നരേന്ദ്രമോഡിയുടെ സുരക്ഷയും കണക്കിലെടുത്ത് പോലീസ് ത്വരിതഗതിയില്‍ പ്രവര്‍ത്തിക്കുകയുമാണെന്നായിരുന്നു വന്‍സാരയുടെ വാദം.

Exit mobile version