രാഷ്ട്രീയക്കാരുടെ ചിത്രങ്ങള്‍ പതിച്ച ബാഗും പുസ്തകങ്ങളുമായി സ്‌കൂളില്‍ പോകുന്ന കാഴ്ച അറപ്പുളവാക്കുന്നു; മദ്രാസ് ഹൈക്കോടതി

ചെന്നൈ: വോട്ടവകാശം പോലുമില്ലാത്ത കുട്ടികള്‍ രാഷ്ട്രീയക്കാരുടെ ചിത്രങ്ങള്‍ പതിച്ച ബാഗും പുസ്തകങ്ങളുമായി സ്‌കൂളില്‍ പോകുന്ന കാഴ്ച അറപ്പുളവാക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി. മുഖ്യമന്ത്രിയുടെ ചിത്രമാണെങ്കിലും ഇത് അനുവദിക്കാനാവില്ലെന്നും, ഭാവിയില്‍ ഇത്തരം നടപടികള്‍ തുടരില്ലെന്ന് ഉറപ്പാക്കണമെന്ന് കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

സര്‍ക്കാര്‍ പണം ചെലവഴിച്ചു തയാറാക്കിയ, മുന്‍ മുഖ്യമന്ത്രിമാരുടെ ചിത്രങ്ങളുള്ള ബാഗുകളും പുസ്തകങ്ങളും പാഴാക്കി കളയരുതെന്നു സംസ്ഥാനത്തിനു നിര്‍ദേശം നല്‍കണമെന്ന ഹര്‍ജി തീര്‍പ്പാക്കവേയാണു ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സ്‌കൂള്‍ കുട്ടികള്‍ക്ക് കഴിഞ്ഞ സര്‍ക്കാര്‍ നല്‍കിയ ജയലളിതയുടെ ചിത്രമുള്ള സ്‌കൂള്‍ ബാഗുകള്‍ മാറ്റേണ്ടതില്ലെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍ തീരുമാനിച്ചിരുന്നു.

അണ്ണാ ഡിഎംകെ മുഖ്യമന്ത്രിമാരായ ജയലളിതയുടെയും എടപ്പാടി പളനിസ്വാമിയുടെയും ചിത്രമുള്ള സ്‌കൂള്‍ ബാഗുകള്‍ മാറ്റേണ്ടെന്നും ആ തുക വിദ്യാര്‍ഥികള്‍ക്ക് ഗുണകരമാകുന്ന മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കണമെന്നും സ്റ്റാലിന്‍ നിര്‍ദേശിച്ചു. ഇതിലൂടെ ഏകദേശം 13 കോടി രൂപ കുട്ടികളുടെ ആവശ്യത്തിന് ഉപയോഗിക്കാന്‍ കഴിയും. 65 ലക്ഷത്തോളം സ്‌കൂള്‍ ബാഗുകളിലാണ് ജയലളിതയുടേയും എടപ്പാടിയുടെയും ചിത്രം പതിച്ച് കഴിഞ്ഞ സര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്തത്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.

Exit mobile version