ഒന്നരവയസുകാരി മകളുടെ മരണം; 11 വര്‍ഷം ജയില്‍ ശിക്ഷ, ഒടുവില്‍ യുവതി നിരപരാധിയെന്ന് കോടതിയുടെ വിധി, പിഴ തുക അടച്ചിട്ടുണ്ടെങ്കില്‍ തിരികെ നല്‍കാനും ഉത്തരവ്

ചെന്നൈ: ഒന്നര വയസ്സുകാരിയുടെ മരണത്തെ തുടര്‍ന്ന് 11 വര്‍ഷത്തോളം ജയില്‍ശിക്ഷ അനുഭവിച്ച യുവതിയെ കോടതി വെറുതെ വിട്ടു. വര്‍ഷങ്ങള്‍ക്കു ശേഷം, നിരപരാധിയാണെന്നു തെളിഞ്ഞതോടെ കോടതി ഇവരെ വിട്ടയച്ചത്. തിരുച്ചിറപ്പള്ളി സ്വദേശിനി ശകുന്തളയാണു ചെയ്യാത്ത തെറ്റിന്റെ പേരില്‍ 11 വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചത്.

2002ല്‍ കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നു ഭര്‍ത്താവിനോടു പിണങ്ങി സ്വന്തം വീട്ടില്‍ ശകുന്തള തിരിച്ചെത്തിയിരുന്നു. വീട്ടിലെത്തിയതിന്റെ അടുത്ത ദിവസം ശകുന്തളയുടെ ഒന്നര വയസ്സുകാരിയായ മകളെ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പിന്നീട്, ശകുന്തളയാണു കുഞ്ഞിനെ കൊന്നതെന്ന് ആരോപണം ഉയര്‍ന്നതോടെ കേസില്‍ ശിക്ഷിക്കപ്പെടുകയായിരുന്നു.

2014ല്‍ കേസില്‍ ശകുന്തള മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചില്‍ അപ്പീല്‍ നല്‍കിയെങ്കിലും പരിഗണിച്ചില്ല. തുടര്‍ന്നു സുപ്രീം കോടതിയെ സമീപിച്ചതോടെ കേസ് വീണ്ടും വാദം കേള്‍ക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. കേസില്‍ ചേരാത്ത കണ്ണികളേറെയുണ്ടെന്നും പല കാര്യങ്ങളും കൃത്യമായി അന്വേഷിച്ചില്ലെന്നും കോടതി നിരീക്ഷിച്ചു. തുടര്‍ന്നാണു ശകുന്തളയെ വിട്ടയയ്ക്കാന്‍ നിര്‍ദേശിച്ചത്. പിഴ തുക അടച്ചിട്ടുണ്ടെങ്കില്‍ തിരികെ കൊടുക്കാനും കോടതി ഉത്തരവുണ്ട്.

Exit mobile version