30 കോടിക്ക് വാങ്ങിയ ഹെലികോപ്ടര്‍ നാല് കോടിക്ക് വില്‍പ്പനയ്ക്ക് വെച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍

ജയ്പുര്‍: 30 കോടി രൂപയ്ക്ക് വാങ്ങിയ ഹെലികോപ്ടര്‍ നാല് കോടി രൂപയ്ക്ക് വില്‍പ്പനയ്ക്ക് വെച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍. വാങ്ങാനാളില്ലാതെ ഒരു പതിറ്റാണ്ടോളമായി പറക്കാതെ നിലച്ച അഗസ്റ്റ ഹെലികോപ്ടറാണ് ഇപ്പോള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നത്. 2005-ലാണ് മുപ്പത് കോടിയോളം രൂപ നല്‍കി ഹെലികോപ്ടര്‍ വാങ്ങിയത്.

2011-മുതല്‍ വില്‍ക്കാന്‍ ശ്രമിച്ചിട്ടും ആളെ കിട്ടാതെ ജയ്പൂരില്‍ സൂക്ഷിച്ചിട്ടുള്ള ഹെലികോപ്ടര്‍ ഉപയോഗശൂന്യമായി മാറിയതോടെയാണ് നാലു കോടി രൂപയ്ക്ക് വില്‍ക്കുന്നത്. ഉപയോഗ ശൂന്യമായതോടെ ഹെലികോപ്ടറിന്റെ യന്ത്രഭാഗങ്ങളും മറ്റു സാമഗ്രികളും കണക്കാക്കി പുതിയ ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുകയാണ്. 12 തവണ വില്‍ക്കാന്‍ ശ്രമിച്ചിട്ടും നടക്കാതെ പോയ ഹെലികോപ്ടറിന്റെ വില 4.5 കോടിയായി സിവില്‍ വ്യോമയാന മന്ത്രാലയം നിശ്ചയിച്ചിരുന്നു.

2005-ല്‍ വസുന്ധര രാജെസിന്ധ്യ ആദ്യമായി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഹെലികോപ്ടര്‍ വാങ്ങിയത്. 2011-ല്‍ അശോക് ഗഹലോത്ത് മുഖ്യമന്ത്രിയായിരിക്കെ പറക്കുന്നതിനിടെയുണ്ടായ സാങ്കേതിക തകരാര്‍ ഹെലികോപ്ടറിനെ നിലത്തിറക്കാന്‍ നിര്‍ബന്ധിതമായി. ഗഹലോത്ത് കഷ്ടിച്ച് രക്ഷപെട്ട അന്നത്തെ ആ യന്ത്രത്തകരാറിന് ശേഷം ഈ ഹെലികോപ്ടര്‍ പിന്നീട് കട്ടപ്പുറത്ത് കയറുകയായിരുന്നു. പിന്നീട് അധികാരത്തില്‍ വന്ന മുഖ്യമന്ത്രിമാരും ഇതിനോട് താത്പര്യം പ്രകടിപ്പിച്ചില്ല.

ഇറ്റാലിയന്‍ കമ്പനിയായ അഗസ്റ്റ വെസ്റ്റ്ലാന്‍ഡില്‍ നിന്ന് 30 കോടി രൂപയ്ക്ക് വാങ്ങിയ ഇരട്ട എഞ്ചിന്‍ ഹെലികോപ്ടര്‍ വിഐപികള്‍ക്കായി പ്രത്യേകം സജ്ജീകരിച്ചതായിരുന്നു.

Exit mobile version