കൊവിഡ് ബാധിച്ചെന്ന് സംശയത്തില്‍ ദമ്പതികള്‍ ജീവനൊടുക്കി; മരണശേഷം നടത്തിയ കൊവിഡ് പരിശോധനയില്‍ നെഗറ്റീവും, അവസാന സന്ദേശം അയച്ചത് പോലീസിന്

മംഗളൂരു: കൊവിഡ് ബാധിച്ചെന്ന ഭീതിയില്‍ ദമ്പതികള്‍ ജീവനൊടുക്കി. അവസാന സന്ദേശം പോലീസിന് അയച്ച ശേഷമാണ് മംഗളൂരു സൂറത്ത്കല്‍ ബൈക്കംപടി ചിത്രാപുര രഹേജ അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന രമേഷ്‌കുമാര്‍(40), ഭാര്യ ഗുണ ആര്‍. സുവര്‍ണ(35) എന്നിവര്‍ ജീവനൊടുക്കിയത്.

മരണ ശേഷം നടത്തിയ പരിശോധനയില്‍ ഇവര്‍ക്ക് കൊവിഡ് ഇല്ലെന്ന് വ്യക്തമായി. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പാണ് ഇവര്‍ മംഗളൂരു എസ്പി എന്‍ ശശികുമാറിന് ശബ്ദ സന്ദേശം അയച്ചത്. കഴിഞ്ഞ ഒരാഴ്ചയായി തനിക്കും ഭാര്യക്കും കൊവിഡ് ലക്ഷണങ്ങളുണ്ടെന്നും ഭാര്യക്ക് പ്രമേഹമായതിനാല്‍ ബ്ലാക്ക് ഫംഗസ് സാധ്യതയുണ്ടെന്നും അതിനാല്‍ ഒരുമിച്ച് മരിക്കുകയാണെന്നുമായിരുന്നു സന്ദേശം.

ആശുപത്രിയില്‍ പോയാല്‍ പരസ്പരം കാണാതെ മരിക്കേണ്ടി വരുമെന്നും അതുകൊണ്ട് വീട്ടില്‍ തന്നെ മരിക്കാന്‍ തീരുമാനിച്ചെന്നും സന്ദേശത്തില്‍ ഇവര്‍ പറയുന്നുണ്ട്. ഭാര്യ ആദ്യം മരിച്ചെന്നും താന്‍ മരിക്കുകയാണെന്നും ഇയാള്‍ പറഞ്ഞു. സന്ദേശം ലഭിച്ചയുടന്‍ കമ്മീഷണര്‍ തിരിച്ചുവിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. ലൊക്കേഷന്‍ തിരിച്ചറിഞ്ഞ് സൂറത്കല്‍ സ്റ്റേഷനുമായി എസ്പി ബന്ധപ്പെട്ടു.

പോലീസും നാട്ടുകാരും ഇവരുടെ താമസ സ്ഥലത്ത് എത്തിയപ്പോള്‍ ഇരുവരും മരിച്ചുകിടക്കുന്നതാണ് കണ്ടത്. ഇരുവരും വിവാഹിതരായിട്ട് വര്‍ഷങ്ങളായിട്ടും കുട്ടികളുണ്ടായിരുന്നില്ല. കുട്ടികളില്ലാത്തത് ഇവര്‍ക്ക് മാനസിക പ്രശ്നങ്ങളുണ്ടാക്കിയിരുന്നതായും പോലീസ് പറഞ്ഞു.

Exit mobile version