മുഴുപട്ടിണി, ചോരുന്ന കൂര.. പഠിക്കാന്‍ പുസ്തകങ്ങള്‍ പോലുമില്ല; പിയുസി പരീക്ഷ ഫലം വന്നപ്പോള്‍ നൂറില്‍ നൂറു മാര്‍ക്ക്, ഇത് 18കാരന്‍ മതീന്‍ ജമദറിന്റെ പോരാട്ടം

Karnataka PUC | Bignewslive

ബംഗളൂരു: മുഴുപട്ടിണിയും ചോരുന്ന കൂരയിലും പൊരുതി 18കാരന്‍ മതീന്‍ ജമദറിന്റെ പോരാട്ടം. കര്‍ണാടകയിലെ ഒരു ചേരിയില്‍ താമസിക്കുന്ന മതീന്‍ നേടിയത് പിയുസി (പ്രീ യൂണിവേഴ്‌സിറ്റി കോഴ്‌സ്) പരീക്ഷയില്‍ നൂറില്‍ നൂറ് മാര്‍ക്ക്. സ്‌കൂളില്‍ പോകുമ്പോള്‍ ഇടാന്‍ ഒരു നല്ല വസ്ത്രമോ ഒരു ചെരുപ്പോ അവനുണ്ടായിരുന്നില്ല. സഹപാഠികളെപ്പോലെ വലിയ വീടോ, പഠിക്കാന്‍ സ്വന്തമോയൊരു മുറിയോ എന്തിന് പുസ്തകങ്ങള്‍ പോലും ഉണ്ടായിരുന്നില്ല. കൂലിപ്പണി ചെയ്ത് കുടുംബം പോറ്റാന്‍ കഷ്ടപ്പെടുന്ന രണ്ടു പാവം തൊഴിലാളികളുടെ മകനുമാണ് ഈ 18കാരന്‍. എല്ലാ ദുരിതങ്ങള്‍ക്കിടയിലുമാണ് പഠിച്ച് നേട്ടം കൈവരിക്കാന്‍ മതീന്‍ ഉറപ്പിച്ച് ഇറങ്ങിയിരിക്കുന്നത്.

കര്‍ണാടകയിലെ ഗുല്‍ബര്‍ഗ ജില്ലയിലെ മണ്ണൂര്‍ ഗ്രാമത്തിലാണ് മതീന്‍ ജമദറിന്റെ വീട്. കഴിഞ്ഞ ആഴ്ച പുറത്തുവന്ന കര്‍ണാടക പി യുസി പരീക്ഷയിലാണ് 600 -ല്‍ 600 മാര്‍ക്ക് നേടി അവന്‍ താരമായത്. പത്താം ക്ലാസ് പരീക്ഷയില്‍ 625-ല്‍ 619 മാര്‍ക്കായിരുന്നു അവന്. അതായത് 98.7 ശതമാനം. പിയുസി ഒന്നാം വര്‍ഷ പരീക്ഷയക്ക് 98 ശതമാനമായിരുന്നു. ഇത്തവണ 99 ശതമാനം മാര്‍ക്കാണ് പ്രതീക്ഷിച്ചിരുന്നതെന്ന് മതീന്‍ കൂട്ടിച്ചേര്‍ത്തു.

പണ്ടുമുതലേ, പുസ്തകം വായിക്കാനിഷ്ടമുള്ള കുട്ടിയായിരുന്നു അവനെന്ന് റസിയ ബീഗം പറയുന്നു. സ്‌കൂള്‍ വിട്ടു വന്നാലും കളിക്കാനൊന്നും പോകാറില്ല. ”ഒരിക്കല്‍ പോലും അവനോട് പഠിക്കാന്‍ പറയേണ്ടി വന്നിട്ടില്ല. ഒരു കാര്യത്തിനും അവന്‍ ഞങ്ങളെ ബുദ്ധിമുട്ടിച്ചിട്ടില്ല. ഒന്നും ആവശ്യപ്പെടാറുമില്ല. ” റസിയ പറയുന്നു. പത്താം ക്ലാസ് വരെ മാത്രം പഠിക്കാന്‍ കഴിഞ്ഞ ആ മാതാപിതാക്കള്‍ക്ക് തങ്ങളുടെ മൂന്ന് ആണ്‍മക്കളെയും പഠിപ്പിച്ച് വലിയ നിലയിലെത്തിക്കണം എന്നായിരുന്നു ആഗ്രഹം.

എന്നാല്‍ മൂത്ത മകന് കണ്ണില്‍ അസുഖം ബാധിച്ചതിനെ തുടര്‍ന്ന് പത്താം ക്ലാസ്സ് വരെ മാത്രമേ പഠിക്കാന്‍ സാധിച്ചുള്ളൂ. വയ്യാതായതിനെ തുടര്‍ന്ന് അവന്‍ വീട്ടില്‍ തന്നെ കഴിയുകയാണ്. രണ്ടാമത്തെ മകന്‍ ഇപ്പോള്‍ ബംഗളൂരുവില്‍ പോലീസ് കോണ്‍സ്റ്റബിളായി ജോലി നോക്കുകയാണ്.

പത്താം ക്ലാസ്സുവരെ ഗ്രാമത്തില്‍ പഠിച്ച മദീന്‍ പത്തില്‍ മികച്ച മാര്‍ക്ക് നേടിയശേഷം, 600 കിലോമീറ്റര്‍ അകലെ ഒരു കോളേജില്‍ പഠിക്കാന്‍ പോയി. വലിയ ഹോസ്റ്റ്ല്‍ ഫീസൊന്നും അടക്കാന്‍ കഴിവില്ലാത്ത ആ കുടുംബത്തെ സഹായിക്കാന്‍ ഒരു എജൂക്കേഷന്‍ ഫൗണ്ടേഷന്‍ മുന്നോട്ട് വന്നു. അവരാണ് താമസത്തിന്റെ തുകയും മറ്റു ചെലവുകളും വഹിച്ചിരുന്നത്. ലോക്ക് ഡൗണ്‍ കാരണം ഹോസ്റ്റല്‍ അടച്ചപ്പോള്‍ നാട്ടിലേക്ക് മടങ്ങാന്‍ അവന്‍ നിര്‍ബന്ധിതനാവുകയും ചെയ്തു.

എന്നാല്‍, ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ പങ്കെടുക്കാന്‍ അവന്റെ കൈയില്‍ ഒരു നല്ല ഫോണ്‍ പോലുമുണ്ടായിരുന്നില്ല അപ്പോള്‍. ഒടുവില്‍ കര്‍ണ്ണാടക സര്‍ക്കാര്‍ നല്‍കിയ 6,000 രൂപയുടെ വാര്‍ഷിക സ്‌കോളര്‍ഷിപ്പ് തുക കൊണ്ട് അവനൊരു ഫോണ്‍ വാങ്ങി. ആ ഫോണില്‍ നിന്നാണ് നേട്ടത്തിലേയ്ക്ക് എത്തിച്ച അവന്റെ പഠനം നടന്നത്. ഒരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനാകണമെന്നതാണ് മതീന്റെ ഏറ്റവും വലിയ ആഗ്രഹം. പിന്തുണയുമായി മാതാപിതാക്കളും ഉണ്ട്.

Exit mobile version