രണ്ടേക്കര്‍ വസ്തു മകളുടെ പേരില്‍ എഴുതി വെച്ചു; പ്രകോപിതനായ മകന്‍ അമ്മയെ കഴുത്ത് അറുത്ത് കൊന്നു!

മകന്‍ തന്നെയോ ഭര്‍ത്താവിനെയോ നോക്കിയിട്ടില്ലെന്ന് മുത്തമ്മ കോടതിയെ ബോധിപ്പിച്ചിരുന്നു.

ചെന്നൈ: രണ്ടേക്കര്‍ വസ്തു മകളുടെ പേരില്‍ എഴുതി വെച്ചതില്‍ പ്രകോപിതനായ മകന്‍ അമ്മയെ കഴുത്ത് അറുത്ത് കൊലപ്പെടുത്തി. ചന്നൈയിലെ ഗുഡ്വന്‍ച്ചേരിക്ക് സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ വച്ചാണ് ക്രൂരകൃത്യം നടത്തിയത്. സംഭവത്തില്‍ ദേവരാജന്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

എഴുപത്തേഴുകാരിയായ അമ്മ മുത്തമ്മ(77)യാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. സംഭവ സമയത്ത് അമ്മയുടെ ഒപ്പമുണ്ടായിരുന്ന സഹോദരി വിജയലഷ്മിക്കും ഇയാളുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. രാജീസ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ് അവര്‍ ഇപ്പോള്‍. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മുത്തമ്മ രണ്ടേക്കര്‍ വസ്തു വിജയലഷ്മിയുടെ പേരില്‍ എഴുതി നല്‍കിരുന്നു.

ഇതില്‍ പ്രതിഷേധിച്ച് ചെങ്കല്‍പേട്ട് ജില്ലാ സിവില്‍ കോടതിയില്‍ ദേവരാജന്‍ കേസ് ഫയല്‍ ചെയ്തു. എന്നാല്‍ മകന്‍ തന്നെയോ ഭര്‍ത്താവിനെയോ നോക്കിയിട്ടില്ലെന്ന് മുത്തമ്മ കോടതിയെ ബോധിപ്പിച്ചിരുന്നു. അടുത്ത ബുധനാഴ്ച കോടതിയില്‍ കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് മകന്‍ അമ്മയെ കൊലപ്പെടുത്തിയത്.

അമ്മയും സഹോദരിയും വീട്ടിലേക്ക് വരുന്ന വഴിയില്‍ ദേവരാജന്‍ ബസ് സ്റ്റോപ്പില്‍ വടിവാളുമായി കാത്തു നില്‍ക്കുകയും ഇരുവരെയും അക്രമിക്കുകയും ആയിരുന്നു. സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് അറസ്റ്റ് ചെയ്തു. മൂത്തമ്മയെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് മരിച്ചു. ദേവരാജന്‍ മദ്യ ലഹരിലായിരുന്നു കൃത്യം ചെയ്തതെന്ന് പോലീസ് വിശദമാക്കി.

Exit mobile version