ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ ചേര്‍ത്തുനിര്‍ത്തി തമിഴ്‌നാട് സര്‍ക്കാര്‍; ദുരിതാശ്വാസവുമായി 4000 രൂപയും റേഷന്‍ കിറ്റും

ചെന്നൈ: കൊവിഡ് കാലത്ത് ദുരിതത്തിലായ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ ചേര്‍ത്തുനിര്‍ത്തി തമിഴ്‌നാട് സര്‍ക്കാര്‍. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് 4000 രൂപയും റേഷന്‍ കിറ്റും നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് സര്‍ക്കാരിന്റെ തീരുമാനം. റേഷന്‍ കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡും ഇല്ലെങ്കിലും റേഷന്‍ കടകള്‍ വഴി അരിയടക്കമുള്ള സാധനങ്ങളും 4000 രൂപ സഹായവും നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

നേരത്തെ ട്രാന്‍സ്ജെന്‍ഡേഴ്‌സിന് 4,000 രൂപ ധനസഹായം നല്‍കുന്നത് പരിഗണിക്കാന്‍ മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. തൂത്തുക്കുടിയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റായ ഗ്രേസ് ബാനു നല്‍കിയ ഹര്‍ജിയിലാണ് നടപടി. കൊവിഡ് കാലത്ത് തമിഴ്നാട്ടിലെ 50000 ത്തോളം ട്രാന്‍സ്ജെന്‍ഡേഴ്‌സിന് ഉപജീവന മാര്‍ഗം നഷ്ടമായതായി ഗ്രേസ് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

കൊവിഡിന്റെ ആദ്യ തരംഗത്തില്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്കും ധനസഹായം നല്‍കിയിരുന്നു. എന്നാല്‍ രണ്ടാം തരംഗത്തില്‍ ഈ വര്‍ഷം പദ്ധതി ആവിഷ്‌കരിച്ചപ്പോള്‍ ഈ ധനസഹായം സര്‍ക്കാര്‍ നിരസിച്ചെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. റേഷന്‍ കാര്‍ഡ് കൈവശം വെയ്ക്കാത്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സാമ്പത്തിക സഹായം നല്‍കുമെന്ന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

Exit mobile version