ഹൈക്കോടതി നിശ്ചയിച്ച ടെസ്റ്റുകളുടെ എണ്ണം തികയ്ക്കാന്‍ ഒരു ലക്ഷത്തിലധികം വ്യാജ റിപ്പോര്‍ട്ടുകള്‍ : കുംഭമേളയ്ക്കിടെ വന്‍ കോവിഡ് ടെസ്റ്റ് അഴിമതിയെന്ന് കണ്ടെത്തല്‍

Kumbhmela | Bignewslive

ന്യൂഡല്‍ഹി : കുംഭമേളയ്ക്കിടെ സ്വകാര്യ ലാബുകള്‍ കോവിഡ് ടെസ്റ്റുകളില്‍ വ്യാപക ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തല്‍.ലാബുകള്‍ ഒരു ലക്ഷത്തിലധികം വ്യാജ കോവിഡ് പരിശോധന ഫലങ്ങള്‍ നല്‍കിയെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുന്നത്.

കുംഭമേള കാലത്ത് ഹൈക്കോടതി നിശ്ചയിച്ച അമ്പതിനായിരം ടെസ്റ്റുകളുടെ ദൈനംദിന പരിശോധന ക്വോട്ട പൂര്‍ത്തീകരിക്കുന്നതിന് ലാബുകള്‍ ക്രമക്കേട് നടത്തിയെന്നാണ് വിവരം.ഈ വര്‍ഷം ആദ്യം നടന്ന കുഭമേളയില്‍ വ്യാജ കോവിഡ് പരിശോധന ഫലങ്ങള്‍ നല്‍കിയെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് ഹരിദ്വാര്‍ ജില്ലാ ഭരണകൂടത്തോട് കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഉത്തരവിട്ടു.

മേളയ്‌ക്കെത്തുന്നവരെ പരിശോധിക്കുന്നതിനായി 22 ലാബുകളെ ജില്ലാ ഭരണകൂടം നിയോഗിച്ചിരുന്നു. എന്നാല്‍ ലാബുകള്‍ നല്‍കിയ റിപ്പോര്‍ട്ടുകളില്‍ ഒരു ലക്ഷത്തിലധികം വ്യാജമാണെന്നാണ് കണ്ടെത്തല്‍. വ്യാജ പേരുകളും തിരിച്ചറിയല്‍ കാര്‍ഡ് നമ്പറുകളും ഫോണ്‍ നമ്പരും ആവര്‍ത്തിച്ച് വന്നതാണ് സംശയത്തിനിടയാക്കിയത്.

പഹിദ്വാര്‍,ഡെറാഡൂണ്‍, റൂര്‍ക്കി, ഹരിയാന എന്നിവിടങ്ങളിലെ ലാബുകളാണ് വ്യാപക ക്രമക്കേട് നടത്തിയത്. ഈ ലാബുകളില്‍ മൊത്തം 2,51,457 പേര്‍ക്കാണ് പരിശോധന നടത്തിയത്. ഇതില്‍ പകുതിയോളവും വ്യാജമാണെന്നാണ് കണ്ടെത്തല്‍. ക്രമക്കേടുകള്‍ നടത്തിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ലാബുകള്‍ക്ക് നല്‍കേണ്ടിയിരുന്ന പേയ്‌മെന്റുകള്‍ സര്‍ക്കാര്‍ തടഞ്ഞുവെച്ചിട്ടുണ്ട്.

Exit mobile version