കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചാല്‍ 20 കിലോ അരി സൗജന്യം; പ്രഖ്യാപനവുമായി അരുണാചല്‍ പ്രദേശ്, വാക്‌സിനെടുക്കാന്‍ ജനങ്ങളുടെ തിക്കും തിരക്കും

20 kg rice free | Bignewslive

ഇറ്റാനഗര്‍: കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നത് വര്‍ധിപ്പിക്കുവാനും വാക്‌സിനെ കുറിച്ചുള്ള തെറ്റിദ്ധാരണകളും മറ്റും അകറ്റുവാനും ലക്ഷ്യമിട്ട് സൗജന്യ അരി വാഗ്ദാനം ചെയ്ത് അരുണാചല്‍ പ്രദേശ്. ഗ്രാമങ്ങളിലെജനങ്ങളെ ലക്ഷ്യമിട്ടാണ് പുതിയ പ്രഖ്യാപനം. അതും ഒന്നും രണ്ടുമല്ല.. 20 കിലോ അരി നല്‍കുമെന്നാണ് അരുണാചല്‍ പ്രദേശിലെ പ്രാദേശിക ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്.

അരുണാചല്‍ പ്രദേശിലെ ലോവര്‍ സുബാന്‍സിരി ജില്ലയിലെ യാസലിയിലെ അധികൃതരാണ് ഇത്തരമൊരു വാഗ്ദാനം മുന്നോട്ടുവെച്ചത്. യാസലിയുടെ സര്‍ക്കിള്‍ ഓഫീസറായ ടാഷി വാങ്ചുക് തോങ്ഡോക്കിന്റെ ബുദ്ധിയിലാണ് ഈ ആശയം വിരിഞ്ഞത്. ആ ആശയത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചതും. വാര്‍ത്ത എത്തിയതിനു പിന്നാലെ വാക്‌സിനെടുക്കാന്‍ ജനം ഒഴുകിയെത്തി. 45 വയസ്സിനു മുകളില്‍ പ്രായമുള്ളവരുടെ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായിരുന്നു വാഗ്ദാനം നല്‍കിയത്. തിങ്കളാഴ്ച നടത്തിയ പ്രഖ്യാപനം ബുധനാഴ്ച വരെ പ്രാബല്യത്തിലുണ്ടായിരുന്നു.

ഇതുവരെ 80 വാക്സിന്‍ സ്വീകരിക്കാന്‍ എത്തിയെന്നും ജൂണ്‍ ഇരുപതോടെ നൂറുശതമാനം പേര്‍ക്കും വാക്സിന്‍ നല്‍കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും താങ്ഡോക് പ്രതികരിച്ചു. 2016- എ.സി.പി.എസ്. ഓഫീസറാണ് താങ്ഡോക്. യാസലി സര്‍ക്കിളില്‍ 45-നു മേല്‍ പ്രായമുള്ള 1,399 പേരുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അകലെയുള്ള ഗ്രാമങ്ങളില്‍നിന്ന് വാക്സിന്‍ എടുക്കാന്‍ പലരും എത്തിയത് കാല്‍നട ആയായിരുന്നു. സര്‍ക്കിളിലെ എല്ലാ ഗ്രാമങ്ങളിലും വാക്സിനേഷന്‍ നടപ്പാക്കാനുള്ള ശ്രമത്തിലാണ് ഭരണകൂടമെന്നും തോങ്ഡോക് പറഞ്ഞു.

Exit mobile version