അലമുറയിട്ട് കരഞ്ഞില്ല; രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ഭര്‍ത്താവിന്റെ പാതയില്‍ നികിത, പുല്‍വാമയില്‍ വീരമൃത്യു വരിച്ച ഓഫീസറുടെ ഭാര്യ സൈന്യത്തില്‍ ചേര്‍ന്നു

Pulwama Hero | Bignewslive

ന്യൂഡല്‍ഹി: രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ഭര്‍ത്താവിന്റെ പാത സ്വീകരിച്ച് ഭാര്യ. പുല്‍വാമയില്‍ വീരമൃത്യു വരിച്ച മേജര്‍ വിഭൂതിയുടെ ഭാര്യ നികിതയാണ് സൈന്യത്തില്‍ ചേര്‍ന്നത്. വിവാഹം കഴിഞ്ഞ് കഷ്ടിച്ച് ഒരു കൊല്ലം തികയുന്നതിനെയായിരുന്നു നികിതയുടെ ഭര്‍ത്താവ് മേജര്‍ വിഭൂതി രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്തത്.

ഏപ്രിലില്‍ വിവാഹവാര്‍ഷികത്തിന് നാട്ടിലെത്താനിരിക്കെയായിരുന്നു ദുരന്തം. എന്നാല്‍ ആ നഷ്ടത്തില്‍ അലമുറയിട്ട് കരയാന്‍ നികിത തയ്യാറായില്ല. രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ഭര്‍ത്താവിന്റെ പാത പിന്തുടരാനുള്ള തീരുമാനത്തില്‍ നികിത എത്തിച്ചേരുകയായിരുന്നു. സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന നികിത അതുപേക്ഷിച്ച് ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയില്‍ ചേര്‍ന്നു.

30 വനിതാകേഡറ്റുകള്‍ക്കൊപ്പമാണ് ലെഫ്റ്റനന്റ് നികിത കൗള്‍ 11 മാസത്തെ സൈനികപരിശീലനം പൂര്‍ത്തിയാക്കിയത്. സൗത്ത് വെസ്റ്റേണ്‍ കമാന്‍ഡിലാണ് നികിതയ്ക്ക് നിയമനം. 2019 ഫെബ്രുവരി 20 ന് പുല്‍വാമയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാല് സൈനികരിലൊരാളായിരുന്നു മേജര്‍ വിഭൂതി ശങ്കര്‍ ധൗണ്ഡിയാല്‍.

അദ്ദേഹത്തെ കൂടാതെ സിപോയ് ഹരി സിങ്, ഹവല്‍ദാര്‍ ഷിയോറാം, സിപോയ് അജയ് കുമാര്‍ എന്നിവരും വിരമൃത്യു വരിച്ചിരുന്നു. അതിന് ഒരാഴ്ച മുമ്പായിരുന്നു 40 സിആര്‍എഫ് ജവാന്മാരുടെ ജീവനെടുത്ത പുല്‍വാമ ആക്രമണം നടന്നത്. ‘എന്റെ യാത്ര ആരംഭിക്കുന്നതേയുള്ളൂ…ഈ യാത്രയില്‍ എന്നോടൊപ്പം നില്‍ക്കുന്ന എന്റെയും ഭര്‍ത്താവിന്റെയും അമ്മമാര്‍, മറ്റുള്ളവര്‍…എന്നില്‍ വിശ്വാസമര്‍പ്പിച്ച എല്ലാവര്‍ക്കും നന്ദി. ഒരു സമാന്തരലോകം പോലെയാണ് എനിക്കനുഭവപ്പെടുന്നത്. അദ്ദേഹത്തിന്റെ യാത്ര ഞാന്‍ തുടരുന്നതായാണ് തോന്നുന്നത്. ഇവിടെ എവിടെയോ അദ്ദേഹമുണ്ട്, എന്നെ നോക്കുന്നുണ്ട്, എന്നെ ചേര്‍ത്ത് പിടിച്ച് അഭിനന്ദിക്കുന്നുണ്ട്…വിഭൂ, ഞാനങ്ങയെ സ്നേഹിക്കുന്നു, സ്നേഹിച്ചു കൊണ്ടേയിരിക്കും…’നികിത പറഞ്ഞു.

Exit mobile version