വര്‍ഷങ്ങളായി പീഡനം, ചോദ്യം ചെയ്തപ്പോള്‍ ആശീര്‍വാദമെന്ന് മറുപടി; ആള്‍ദൈവം അറസ്റ്റില്‍, ആശ്രമത്തില്‍ ഒരേ സമയം എട്ട് പത്ത് സ്ത്രീകള്‍ വരെയുണ്ടാകുമെന്ന് വെളിപ്പെടുത്തല്‍

‘Godman’ | Bignewslive

ജയ്പുര്‍: വര്‍ഷങ്ങളായി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ രാജസ്ഥാനിലെ സ്വയംപ്രഖ്യാപിത ആള്‍ദൈവം അറസ്റ്റില്‍. ജയ്പര്‍-അജ്മീര്‍ ഹൈവേയില്‍ ആശ്രമം നടത്തുന്ന യോഗേന്ദ്ര മഹെ്തയാണ് അറസ്റ്റിലായത്. 56കാരനാണ്. ബന്ധുക്കളായ മൂന്ന് പേരടക്കം നാല് സ്ത്രീകളാണ് ആള്‍ദൈവത്തിനെതിരെ പീഡന പരാതിയുമായി രംഗത്തെത്തിയത്.

2005 മുതല്‍ 2017 വരെ പലതവണകളായി യോഗേന്ദ്ര പീഡിപ്പിച്ചെന്നായിരുന്നു കൂട്ടത്തിലെ ഒരു സ്ത്രീയുടെ പരാതി. ഇവരുടെ സഹോദരന്മാരുടെ ഭാര്യമാരായ രണ്ട് യുവതികളും പീഡനത്തിനിരയായെന്ന് പരാതി നല്‍കിയിരുന്നു. മൂന്ന് സ്ത്രീകള്‍ പരാതി നല്‍കിയെന്ന് അറിഞ്ഞതോടെയാണ് മറ്റൊരു യുവതിയും സമാന പരാതിയുമായി രംഗത്ത് വന്നത്.

മെയ് നാലിന് പ്രതിക്കെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും കഴിഞ്ഞദിവസം വരെ അറസ്റ്റ് ചെയ്തിരുന്നില്ല. പ്രതിക്ക് ഉന്നത ബന്ധങ്ങളുള്ള പ്രതിക്കെതിരേ പരമാവധി തെളിവുകള്‍ ശേഖരിച്ചശേഷമാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മൊഴിയെടുക്കാനായി സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ യോഗേന്ദ്രയെ ബക്‌റോത എസ്.എച്ച്.ഒ. മുകേഷ് ചൗധരി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മിക്കസമയത്തും എട്ടോ പത്തോ സ്ത്രീകള്‍ ആശ്രമത്തില്‍ സ്ഥിരമായി ഉണ്ടാകാറുണ്ടെന്നും ഇവര്‍ വെളിപ്പെടുത്തുന്നുണ്ട്.

സ്ത്രീ നല്‍കിയ പരാതി ഇങ്ങനെ;

2005 മുതല്‍ 2017 വരെ യോഗേന്ദ്ര പീഡിപ്പിച്ചെന്നാണ് ആദ്യം പരാതി ഉന്നയിച്ച സ്ത്രീ ആരോപിക്കുന്നത്. ”1998 മുതല്‍ ഭര്‍ത്താവ് ആശ്രമത്തിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു. പിന്നീട് യോഗേന്ദ്ര മെഹ്ത ഭര്‍ത്താവിനോട് സകുടുംബം ആശ്രമത്തില്‍ വരാന്‍ ആവശ്യപ്പെട്ടു. അങ്ങനെ 2005-ലാണ് യോഗേന്ദ്ര മെഹ്തയെ താന്‍ ആദ്യമായി കാണിന്നത്. പിന്നീട് ഇടയ്ക്കിടെ ആശ്രമം സന്ദര്‍ശിക്കുന്നത് പതിവായി. ആറുമാസം കൂടുമ്പോള്‍ മൂന്നോ നാലോ ദിവസം ആശ്രമത്തില്‍ താമസിക്കുകയും ചെയ്തു. ആദ്യനാളുകളില്‍ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. എന്നാല്‍ ഒരു തവണ യോഗേന്ദ്രയുടെ സഹായികള്‍ എന്നെ അദ്ദേഹത്തിന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി.

അവിടെവെച്ച് മയക്കുമരുന്ന് കലര്‍ത്തിയ പാനീയം കുടിക്കാന്‍ നല്‍കി. അതിനുശേഷം ലൈംഗികമായി പീഡിപ്പിച്ചു. 2017 വരെ പല തവണ ഇത് ആവര്‍ത്തിച്ചു. പീഡനത്തെ എതിര്‍ത്തപ്പോള്‍ ഇത് തന്റെ ആശീര്‍വാദമാണെന്നും പുറത്തുപറഞ്ഞാല്‍ പരിണിതഫലം അനുഭവിക്കേണ്ടിവരുമെന്നും യോഗേന്ദ്ര ഭീഷണിപ്പെടുത്തി. അതിനാല്‍ ഭര്‍ത്താവിനോട് പോലും വിവരം പറഞ്ഞില്ല. എന്നാല്‍ അടുത്തിടെ 20 വയസ്സുള്ള മകളെ ആശ്രമത്തിലേക്ക് അയക്കാന്‍ യോഗേന്ദ്ര ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് നേരത്തെ സംഭവിച്ച കാര്യങ്ങളെല്ലാം ഭര്‍ത്താവിനോട് പറഞ്ഞത്.

Exit mobile version