ബാറ്ററി മോഷ്ടിച്ചെന്ന് ആരോപണം; ദളിത് കുട്ടികളെ അതിക്രൂരമായി മര്‍ദ്ദിച്ച് നാട്ടുകാര്‍, അടിവസ്ത്രം ധരിപ്പിച്ച് ഗ്രാമത്തിലൂടെ നടത്തിച്ചു, 6 പേര്‍ പിടിയില്‍

Dalit boys beaten | Bignewslive

പാട്‌ന: കടയില്‍ നിന്ന് ബാറ്ററി മോഷ്ടിച്ചുവെന്ന് ആരോപിച്ച് ദളിതരായ കുട്ടികള്‍ക്ക് അതിക്രൂരമായ മര്‍ദ്ദനം. ബിഹാറിലെ ഗയ ജില്ലയിലെ നാട്ടുകൂട്ടമാണ് മനുഷ്യത്വരഹിതമായി കുട്ടികളെ തല്ലിചതച്ചത്. അടിവസ്ത്രം മാത്രം ധരിപ്പിച്ച് നിര്‍ത്തിയാണ് മര്‍ദ്ദിച്ചത്. ശേഷം, ഇതേ വസ്ത്രത്തില്‍ നാട്ടുകാര്‍ കുട്ടികളെ ഗ്രാമത്തിലൂടെ നടത്തിക്കുകയും ചെയ്തു.

സംഭവം വിവാദമായതോടെ കുട്ടികളെ മര്‍ദിച്ചവര്‍ക്കെതിരേ കേസെടുത്തതായും ആറു പേരെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു. കുട്ടികളെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കുട്ടികളെ അടിക്കുന്നതിന്റെയും വട്ടത്തില്‍ ഓടിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഇതോടെയാണ് പോലീസ് നടപടി സ്വീകരിച്ചത്.

സംഭവത്തില്‍ കടയുടമ മുഹമ്മദ് ഷേരു ആലം, മുഹമ്മദ് സിന്നത്, മുഹമ്മദ് തേസു, അമര്‍ജീത് സിങ്, മുഹമ്മദ് നാസിര്‍, മുഹമ്മദ് അക്തര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളതെന്നും പോക്‌സോ വകുപ്പടക്കം ചുമത്തിയാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version