പതിനെട്ട് വയസ്സ് കഴിഞ്ഞവര്‍ക്ക് കൊവിഡ് വാക്‌സിന്‍ സൗജന്യമാക്കി ഛത്തീസ്ഗഡ് സര്‍ക്കാരും

റായ്പൂര്‍: ഛത്തിസ്ഗഢില്‍ പതിനെട്ട് വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍. പതിനെട്ട് വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്‌സീന്‍ നല്‍കുന്നതിന്റെ ചിലവ് പൂര്‍ണ്ണമായി ഏറ്റെടുക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ എന്ത് നടപടിയും സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആവശ്യത്തിന് വാക്‌സീന്‍ ലഭ്യമാക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നേരത്തെ ഉത്തര്‍പ്രദേശും അസ്സാമും പതിനെട്ട് വയസ്സ് കഴിഞ്ഞവര്‍ക്ക് കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. മേയ് ഒന്ന് മുതല്‍ രാജ്യത്തെ 18 വയസിന് മേല്‍ പ്രായമുള്ള എല്ലാവര്‍ക്കും കൊവിഡ്-19 വാക്സിന്‍ നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെയാണ് സംസ്ഥാനങ്ങള്‍ വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ചത്.

അതേസമയം കൊവിഡ് വ്യാപനം അതിതീവ്രമായതോടെ രാജ്യത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിനടുത്ത് എത്തി. 24 മണിക്കൂറിനിടെ 2,95, 041 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
ലോകത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ രണ്ടാമത്തെ വലിയ പ്രതിദിന കണക്കാണിത്. കഴിഞ്ഞ ജനുവരി എട്ടിന് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്ത 3,75,70 ആണ് ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവ്.

Exit mobile version