രാജ്യത്ത് വീണ്ടും കൊവിഡ് വ്യാപനം ഉയരുന്നു; ഇന്നലെ 35871 പേര്‍ക്ക് കൊവിഡ്, 172 മരണം, നോയിഡയില്‍ നിരോധനാജ്ഞ, ഗുജറാത്തില്‍ ബസ് സര്‍വീസ് നിര്‍ത്തി

ന്യൂഡല്‍ഹി: ആശങ്കയുയര്‍ത്തി രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 35,871 കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1.15 കോടി (1,14,74,605) ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 172 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 17741 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ 1,10,63,025 ആളുകള്‍ ഇതുവരെ കൊവിഡ് മുക്തരായിട്ടുണ്ട്.
1,59,216 ആളുകളാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 2,52,364 ആളുകളാണ് കൊവിഡ് ബാധിച്ച് ഇപ്പോള്‍ ചികിത്സയിലുള്ളത്.

3,71,43,255 ആളുകളാണ് രാജ്യത്ത് ഇതുവരെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിലാണ് കൊവിഡ് രോഗവ്യാപനം അതിരൂക്ഷമായിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ, സംസ്ഥാനത്ത് 23,179 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ആറുമാസത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

രാജ്യത്ത് കൊവിഡ് വ്യാപനം ഉയരുന്ന പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. കൊവിഡ് വ്യാപനം കണക്കിലെടുത്ത് നോയിഡയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഏപ്രില്‍ 30 വരെയാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഗുജറാത്തില്‍ ലോക്കല്‍ ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. ജിമ്മുകള്‍ അടയ്ക്കാനും സര്‍ക്കാര്‍ ഉത്തരവിട്ടു. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ ബസുകള്‍ സര്‍വീസ് നടത്തുന്നതല്ലെന്ന് അഹമ്മദാബാദ് മുനിസിപ്പല്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസ് അറിയിച്ചു.

Exit mobile version