വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ കാമുകനൊപ്പം പോയി; മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി! ഒളിച്ചോടണമെങ്കില്‍ വിവാഹത്തിന് മുന്‍പ് ആകാമായിരുന്നില്ലേ എന്ന് പിതാവ്

ജയ്പൂര്‍; വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ കാമുകനൊപ്പം ഒളിച്ചോടിയ മകളെ പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. രാജസ്ഥാനിലെ ദൗസ സ്വദേശിനിയായ 20 വയസുകാരി പിങ്കി കുമാരിയെയാണ് പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. മകളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ശങ്കര്‍ ലാല്‍ പോലീസ് സ്‌റ്റേഷനിലെത്തി കുറ്റം ഏറ്റെടുത്ത് കീഴടങ്ങുകയും ചെയ്തു.

അയല്‍ക്കാരനായ റോഷന്‍ എന്ന യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. എന്നാല്‍ വീട്ടുകാര്‍ ബന്ധത്തെ ശക്തമായി തന്നെ എതിര്‍ത്തിരുന്നു. പിന്നാലെ കഴിഞ്ഞ മാസം 16ാം തീയതി മറ്റൊരു യുവാവുമായി പെണ്‍കുട്ടിയുടെ വിവാഹം നടത്തി. അതേസമയം, വിവാഹത്തിന് പിങ്കിക്ക് സമ്മതമുണ്ടായില്ല. ശേഷം, കല്യാണം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ യുവതി കാമുകനൊപ്പം ഒളിച്ചോടി.

ഇതിന് പിന്നാലെ കാമുകനായ യുവാവിനെതിരെ പെണ്‍കുട്ടിയുടെ അച്ഛന്‍ പരാതി കൊടുക്കുകയും പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പിന്നാലെ ഹൈക്കോടതിയെ സമീപിച്ച യുവതി കാമുകനൊപ്പം ജീവിച്ചാല്‍ മതിയെന്നും സുരക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടു. യുവതിയുടെ അപേക്ഷ പരിഗണിച്ച കോടതി അശോക് നഗര്‍ പോലീസിനോട് സുരക്ഷയൊരുക്കാന്‍ ഉത്തരവ് നല്‍കുകയും ചെയ്തു.

എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം സുരക്ഷയൊരുക്കുന്ന പോലീസിനോട് പറയാതെ പിങ്കിയും റോഷനും സ്വന്തം നാട്ടിലെത്തി. ഇതറിഞ്ഞ പിതാവ് പിങ്കിയെ തട്ടിക്കൊണ്ടു പോവുകയും പിന്നാലെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കാമുകനൊപ്പം ഒളിച്ചോടാന്‍ ആയിരുന്നെങ്കില്‍ വിവാഹത്തിന് മുന്‍പ് തന്നെ ആകാമായിരുന്നില്ലേ എന്ന് പിതാവ് പറയുന്നു. കല്യാണത്തിന് ശേഷം മകള്‍ ഒളിച്ചോടിയത് കുടുംബത്തിന്റെ മാനം കളഞ്ഞെന്നും ഇതാണ് കൊലപ്പെടുത്താന്‍ കാരണമെന്നും ശങ്കര്‍ പോലീസില്‍ മൊഴി നല്‍കി.

Exit mobile version