18 മണിക്കൂറില്‍ നിര്‍മ്മിച്ചത് 25.5 കി മീ റോഡ്; പുതുചരിത്രം കുറിച്ച് ദേശീയപാത അതോറിറ്റി, നേട്ടം ലിംക ബുക്ക് ഓഫ് റെക്കോര്‍ഡിലേയ്ക്കും!

Limca Book of Records | Bignewslive

18 മണിക്കൂറിനുള്ളില്‍ 25.54 കിലോമീറ്റര്‍ ദേശീയ പാത നിര്‍മ്മിച്ച് പുതുചരിത്രം കുറിച്ചിരിക്കുകയാണ് ദേശീയപാത അതോറിറ്റി. ദേശീയപാത 52ല്‍ വിജപൂരിനും സോലാപ്പൂരിനുമിടയിലെ നാലുവരിപ്പാത നിര്‍മാണത്തിനിടയിലാണ് എന്‍എച്ച്എഐ ഈ തിളക്കമാര്‍ന്ന നേട്ടം കൈവരിച്ചത്.

കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഢ്കരിയാണ് റോഡ് നിര്‍മാണത്തിലെ നേട്ടം സോഷ്യല്‍മീഡിയയിലൂടെ പങ്കിട്ടത്. 18 മണിക്കൂറില്‍ 25.54 കിലോമീറ്റര്‍ പുതിയ പാത നിര്‍മ്മിച്ചത് ലിംക ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടംപിടിക്കുമെന്നും മന്ത്രി വെളിപ്പെടുത്തുന്നു. സോലാപ്പൂര്‍ വിജപൂര്‍ നാലുവരിപ്പാത ഈ ഒക്ടോബറില്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടാണു നിര്‍മാണ ജോലികള്‍ പുരോഗമിക്കുന്നത്. അഞ്ഞൂറിലേറെ തൊഴിലാളികളുടെ കഠിനാധ്വാനത്തിലൂടെയാണ് റെക്കോഡ് നേട്ടം കൈവരിക്കാനായത്.

റോഡ് പണിക്ക് പിന്നിലുള്ള കരാറുകാരെയും മന്ത്രി പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. ബംഗളൂരുവിജയപുര ഔറംഗബാദ് ഗ്വാളിയര്‍ ഇടനാഴിയുടെ ഭാഗമായാണു സോലാപ്പൂര്‍ വിജപൂര്‍ നാലുവരിപ്പാതിയുടെ നിര്‍മ്മാണം പുരോഗമിക്കുന്നത്. യാത്രാസമയം കുറയ്ക്കുന്നതിനൊപ്പം കൂടുതല്‍ സുരക്ഷ ഉറപ്പാക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് ഈ ദേശീയപാത വികസിപ്പിക്കുന്നത്.

Exit mobile version