നാല് വയസ്സുകാരിയെ മറ്റ് വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വെച്ച് പീഡിപ്പിച്ചു; സ്‌കൂള്‍ ബസ് കണ്ടക്ടര്‍ക്ക് ഇരുപത് വര്‍ഷം തടവും, 50,000രൂപ പിഴയും

ദേഹസ്വസ്ഥ്യം ഉണ്ടായ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പരിശോധനയില്‍ പീഡനത്തിന് ഇരയായെന്ന് കണ്ടെത്തുകയുമായിരുന്നു.

ഗുരുഗ്രാം: നാല് വയസുകാരിയെ മൃഗീയമായി പീഡിപ്പിച്ച ബസ് കണ്ടക്ടര്‍ക്ക് ഇരുപത് വര്‍ഷം കഠിന തടവിന് ശിക്ഷിച്ച് സെഷന്‍സ് കോടതി. 50,000 രൂപ പിഴടയ്ക്കാനും ഉത്തരവുണ്ട്. ഹരിയാനയിലെ സെഷന്‍സ് കോടതി ജഡ്ജി രഞ്ജിനി യാദവാണ് കണ്ടക്ടര്‍ ശംഭു(21)വിന് ശിക്ഷ നല്‍കി കൊണ്ട് വിധി പുറപ്പെടുവിച്ചത്.

ഗുരുഗ്രാമിലെ ഒരു പ്രമുഖ സ്‌കൂളിലെ നാല് വയസ്സുകാരിയെയാണ് ശംഭു മറ്റ് വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വെച്ച് പീഡനത്തിന് ഇരയാക്കിയത്. ദേഹസ്വസ്ഥ്യം ഉണ്ടായ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പരിശോധനയില്‍ പീഡനത്തിന് ഇരയായെന്ന് കണ്ടെത്തുകയുമായിരുന്നു. രക്ഷിതാക്കള്‍ ചോദിച്ചപ്പോഴാണ് ചൂഷണ വിവരം കുട്ടി പുറത്ത് പറയുന്നത്. തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്ത ശംഭുവിനെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ഇയാള്‍ക്ക് പിഴ അടക്കാന്‍ സാധിച്ചില്ലെങ്കില്‍ ശിക്ഷയുടെ കാലാവധി ആറ് വര്‍ഷത്തേക്ക് കൂടി കൂട്ടുമെന്ന് വിധി പ്രഖ്യാപിച്ചുകൊണ്ട് രഞ്ജിനി യാദവ് പറഞ്ഞു. വെസ്റ്റ് ബംഗാള്‍ സ്വദേശിയാണ് ശംഭു. പ്രതിയെ കുട്ടി തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് കോടതി നടപടി.

Exit mobile version