‘എങ്ങനെയാണ് ബിജെപിയുടെ വാക്‌സിനെ വിശ്വസിക്കാനാവുക’; തല്‍ക്കാലം സ്വീകരിക്കില്ലെന്ന് അഖിലേഷ് യാദവ്, ആരോഗ്യപ്രവര്‍ത്തകരെ അപമാനിച്ച അഖിലേഷ് മാപ്പ് പറയണമെന്ന് ബിജെപി

akhilesh yadav, covid vaccine | bignewslive

ലക്‌നൗ: കോവിഡ് വാക്‌സിനെതിരെ സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. രാജ്യത്തെ എല്ലാവര്‍ക്കും നല്‍കാന്‍ പോകുന്നത് ‘ബിജെപി വാക്‌സീന്‍’ ആണെന്നും ബിജെപിയുടെ വാക്‌സിനെ വിശ്വസിക്കാനാവില്ലെന്നും അതിനാല്‍ താന്‍ ഇപ്പോള്‍ വാക്‌സിന്‍ സ്വീകരിക്കുന്നില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു. ഓക്‌സ്ഫഡ് സര്‍വകലാശാല നിര്‍മിച്ച കൊവിഡ് വാക്‌സീന് വെള്ളിയാഴ്ച അനുമതി നല്‍കിയതിനു പിന്നാലെയാണ് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന.

‘ഇപ്പോള്‍ വാക്‌സിന്‍ സ്വീകരിക്കുന്നില്ല. എങ്ങനെയാണ് ബി.ജെ.പിയുടെ വാക്‌സിനെ വിശ്വസിക്കാനാവുക? ഞങ്ങളുടെ സര്‍ക്കാര്‍ രൂപവത്കരിക്കുമ്പോള്‍ എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ ല്യമാക്കും. ബി.ജെ.പിയുടെ വാക്‌സിന്‍ സ്വീകരിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല’ അഖിലേഷ് പറഞ്ഞു.

അതേസമയം അഖിലേഷിന്റെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി രംഗത്തുവന്നു. രാജ്യത്തെ ഡോക്ടര്‍മാരെയും ശാസ്ത്രജ്ഞരെയും അപമാനിക്കുന്നതിന് തുല്യമാണ് അഖിലേഷിന്റെ വാക്കുകള്‍. അദ്ദേഹം മാപ്പ് പറയണമെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ കേശവ് പ്രസാദ് മൗര്യ പറഞ്ഞു.

വാക്‌സീന് അംഗീകാരം നല്‍കിയതിനു പിന്നാലെ വാക്‌സീന്‍ വിതരണ റിഹേഴ്‌സല്‍ (ഡ്രൈ റണ്‍) ശനിയാഴ്ച ആരംഭിച്ചിരുന്നു. ഇത് പൂര്‍ണവിജയമായാല്‍ കുത്തിവയ്പ് ബുധനാഴ്ച ആരംഭിക്കുമെന്നാണു സൂചന.അതേസമയം ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവിഡ് പ്രതിരോധ വാക്‌സിനായ കോവാക്‌സീന്റെ അടിയന്തര ഉപയോഗത്തിന് ഇന്ത്യയില്‍ അനുമതി നല്‍കിയേക്കും. വിദഗ്ധസമിതിയുടെ ശുപാര്‍ശ ഡി.സി.ജി.എയ്ക്ക് കൈമാറി.

സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേഡ് കണ്ട്രോള്‍ ഓര്‍ഗനൈസേഷന്റെ സബ്ജക്ട് എക്‌സ്‌പെര്‍ട്ട് കമ്മിറ്റി (എസ്ഇസി.)യാണ് ഡ്രഗ്‌സ് കണ്ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യക്ക്(ഡിസിജിഐ) ശുപാര്‍ശ നല്‍കിയത്. വാക്‌സിന്റെ നിയന്ത്രിത ഉപയോഗത്തിനുളള ശുപാര്‍ശയാണ് നല്‍കിയത്. ഡിസിജിഐ അനുമതി ലഭിച്ചാല്‍ വാക്‌സിന്‍ വിതരണം തുടങ്ങാനാകും. ഐസിഎംആറിന്റെ സഹകരണത്തോടെ ഭാരത് ബയോടെക്ക് നിര്മിക്കുന്ന കൊവിഡ് പ്രതിരോധ വാക്‌സിനാണ് കോവാക്‌സിന്‍. 10 മില്യണ്‍ ഡോസുകള്‍ ഇതിനകം കോവാക്‌സിന്റേത് തയ്യാറായിക്കഴിഞ്ഞു.

Exit mobile version