കൊവിഷീല്‍ഡ് വാക്‌സിന്റെ അഞ്ചുകോടിയോളം ഡോസ് നിര്‍മിച്ചുകഴിഞ്ഞതായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

covishield | big news live

ന്യൂഡല്‍ഹി: കൊവിഷീല്‍ഡ് വാക്‌സിന്റെ അഞ്ചുകോടിയോളം ഡോസ് നിര്‍മിച്ചുകഴിഞ്ഞതായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഓക്‌സ്ഫഡ് സര്‍വകലാശാലയും ആസ്ട്രസെനേക്കയും സംയുക്തമായി വികസിപ്പിച്ച വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചിരിക്കുന്നത് പൂനെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ആണ്.

വാക്‌സിന്‍ നിര്‍മ്മാണത്തിന്റെ പ്രാരംഭഘട്ടത്തില്‍ വെല്ലുവിളികള്‍ നേരിട്ടിരുന്നുവെങ്കിലും ഇപ്പോള്‍ നിര്‍മ്മാണം ദ്രുതഗതിയില്‍ നടക്കുന്നതായാണ് ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പുനാവാലാ പറഞ്ഞത്. മാര്‍ച്ചോടെ 10 കോടി ഡോസ് ഉത്പാദിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ ആവശ്യപ്പെടുന്നതിനനുസരിച്ചായിരിക്കും വാക്‌സിന്‍ നിര്‍മാണമെന്നും അദ്ദേഹം പറഞ്ഞു.


അടിയന്തര ഉപയോഗത്തിന് സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ ഉടന്‍ അനുമതി നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പിന്റെ മുന്നോടിയായി രാജ്യത്ത് ഡ്രൈ റണ്‍ നടക്കുകയാണ്. ആന്ധ്രാപ്രദേശ്, അസം, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടക്കുന്നത്.


കുത്തിവെപ്പെടുക്കല്‍, പ്രത്യാഘാതം ഉണ്ടായാല്‍ കൈകാര്യം ചെയ്യല്‍, കേന്ദ്രങ്ങളിലെ അണുബാധ നിയന്ത്രണം, ശീതികരണ സംവിധാനങ്ങള്‍ തുടങ്ങിയവയാണ് നിരീക്ഷിക്കുന്നത്. ഇന്ന് 5 മണിയോടെ അവസാനിക്കുന്ന ഡ്രൈ റണിന് ശേഷം റിപ്പോര്‍ട്ട് കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൈമാറും.

Exit mobile version