കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല, ജനുവരി അവസാനത്തോടെ തീരുമാനമായില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും; അണ്ണാ ഹസാരെ

ന്യൂഡല്‍ഹി: ജനുവരി അവസാനത്തോടെ കര്‍ഷകസമരത്തിന് പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുമെന്ന് അണ്ണാ ഹസാരെ. അത് തന്റെ അവസാന സമരം ആയിരിക്കുമെന്നും അണ്ണാ ഹസാരെ കൂട്ടിച്ചേര്‍ത്തു.

‘കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. അവര്‍ വെറുതെ വാഗ്ദാനങ്ങള്‍ നല്‍കുക മാത്രമാണ് ചെയ്യുന്നത്. എനിക്ക് അവരില്‍ തരിമ്പും വിശ്വാസമില്ല. ഒരു മാസത്തെ സമയമാണ് അവര്‍ ആവശ്യപ്പെട്ടത്. അതിനിടെ എന്തു ചെയ്യുമെന്നു നോക്കാം. ജനുവരി അവസാനത്തോടെ തീരുമാനമായില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും. അത് എന്റെ അവസാന സമരം ആയിരിക്കും’ എന്നാണ് അണ്ണാ ഹസാരെ പറഞ്ഞത്.


അതേസമയം കര്‍ഷകരുടെ ആശങ്കകള്‍ക്ക് ഉത്തരം പറയാന്‍ കേന്ദ്രസര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും കര്‍ഷകരെ കേള്‍ക്കുകയും നിയമങ്ങള്‍ പിന്‍വലിക്കുകയും വേണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. നാളെ കാര്‍ഷിക നിയമങ്ങളില്‍ കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളുമായി നിര്‍ണായക ചര്‍ച്ച നടക്കും. നാളെ രാവിലെ പതിനൊന്നിന് വിഗ്യാന്‍ ഭവനിലാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്.

നാല് അജന്‍ഡകളാണ് സംയുക്ത കിസാന്‍ മോര്‍ച്ച കേന്ദ്രത്തിന് മുന്നില്‍ വെച്ചിരിക്കുന്നത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള നടപടിക്രമം, താങ്ങുവിലയുടെ നിയമപരിരക്ഷ, അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട നിയമങ്ങളുടെ പരിധിയില്‍ നിന്ന് കര്‍ഷകരെ ഒഴിവാക്കല്‍, വൈദ്യുതി ബില്ലിലെ ഭേദഗതി എന്നിവയില്‍ ചര്‍ച്ച വേണമെന്നാണ് ആവശ്യം. അജന്‍ഡകളില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നും ഉപാധികള്‍ അംഗീകരിക്കാതെ ചര്‍ച്ച മുന്നോട്ടുപോകില്ലെന്നുമാണ് കര്‍ഷകരുടെ നിലപാട്.

Exit mobile version