15 ദിവസം പ്രായമുള്ള കുഞ്ഞിനെ വിറ്റ് ഓട്ടോറിക്ഷ വാങ്ങി പിതാവ്; പിതാവിനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്, തെളിയുന്നത് വന്‍ കുട്ടിക്കടത്ത് സംഘത്തിന്റെ വിവരങ്ങള്‍

SALEM,baby, sold | bignewslive

സേലം: നവജാതശിശുവിനെ വിറ്റ് ഓട്ടോറിക്ഷ വാങ്ങി പിതാവ്. തമിഴ്‌നാട്ടിലെ സേലം നെത്തിമേടാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മൂന്നാമതുണ്ടായ പെണ്‍കുഞ്ഞിനെ നെത്തിമേട് സ്വദേശിയായ വിജയ് 1.2ലക്ഷം രൂപയ്ക്ക് കുട്ടിക്കടത്ത് സംഘത്തിന് വിറ്റ് ഓട്ടോറിക്ഷ വാങ്ങുകയായിരുന്നു. മാതാവിന്റെ പരാതിയിലാണ് പിതാവ് കുട്ടിയെ വിറ്റ വിവരം പുറത്ത് വന്നത്. സംഭവത്തില്‍ പിതാവ് വിജയ്ക്കായുള്ള തെരച്ചില്‍ നടക്കുകയാണ്.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ- നവംബര്‍ 1നാണ് വിജയുടെ ഭാര്യ സത്യ പെണ്‍കുഞ്ഞിന് ജന്മം നല്‍കുന്നത്. ഇവരുടെ മൂന്നാമതുണ്ടായ പെണ്‍കുഞ്ഞായിരുന്നു ഇത്. നവംബര്‍ 15 മുതല്‍ ഈ കുഞ്ഞിനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ കാണാന്‍ ഇല്ലെന്ന് കാണിച്ച് സത്യ പൊലീസിനെ സമീപിച്ചു. പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ വിറ്റതായ് പോലീസിന് വ്യക്തമായത്. വിജയെ പോലീസ് ചോദ്യം ചെയ്തതോടെ ഈറോഡ് സ്വദേശിയായ നിഷ എന്ന യുവതിക്കാണ് കുഞ്ഞിനെ വിറ്റതെന്ന് വിജയ് പോലീസിനോട് വ്യക്തമാക്കി.

നിഷ എന്ന യുവതി കുട്ടിയെ വീണ്ടും മറിച്ച് വിറ്റു. പലരിലൂടെ വിറ്റ് ഒടുവില്‍ ആന്ധ്രപ്രദേശ് സ്വദേശികളുടെ പക്കലാണ് കുഞ്ഞുള്ളതെന്ന് പോലീസ് കണ്ടെത്തി. നിഷയേയും സഹായി ഗോമതിയേയും പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവം പുറത്ത് വന്നതോടെ ഒളിവില്‍ പോയ വിജയ്, മറ്റ് രണ്ട് പേര്‍ എന്നിവര്‍ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. കുഞ്ഞിനെ വിറ്റുകിട്ടിയ പണം ഉപയോഗിച്ച് ഓട്ടോറിക്ഷ വാങ്ങിയ വിജയ് ഓട്ടോയും പിന്നീട് പണയം വച്ചിരുന്നു.

തമിഴ്‌നാട്ടില്‍ ഇത്തരം കുട്ടിക്കടത്ത് സംഘങ്ങള്‍ സജീവമാണ്. നേരത്തെ ഒരുവര്‍ഷം മുമ്പ് തമിഴ്‌നാട് പോലീസ് നാമക്കല്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കുട്ടിക്കടത്ത് സംഘത്തെ പിടികൂടിയിരുന്നു.

Exit mobile version