അശ്ലീല വീഡിയോകള്‍ സംപ്രേക്ഷണം ചെയ്‌തെന്ന് ആരോപണം; ആള്‍ട്ട് ബാലാജി ഉള്‍പ്പടെയുള്ള ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ കേസെടുത്ത് മഹാരാഷ്ട്ര പോലീസ്

മുംബൈ: അശ്ലീല വീഡിയോകള്‍ സംപ്രേക്ഷണം ചെയ്തെന്നാരോപിച്ച് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ മഹാരാഷ്ട്ര പോലീസ് കേസെടത്തു. പ്രമുഖ നിര്‍മ്മാതാവ് ഏക്താ കപൂറിന്റെ ആള്‍ട്ട് ബാലാജി ഉള്‍പ്പെടെയുള്ള പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

ഒടിടി പ്ലാറ്റ്ഫോമുകളായ എഎല്‍ടി ബാലാജി, ഹോട്ട്ഷോട്ട്, ഫ്ലിസ്മൂവീസ്, ഫെനിയോ, കുക്കു, നിയോഫ്ലിക്സ്, ഉല്ലു, ഹോട്ട്മാസ്റ്റി, ചിക്കൂഫ്ലിക്സ്, പ്രൈംഫ്ലിക്സ്, വെറ്റ്ഫ്ലിക്സ്, പോര്‍ട്ടലുകളായ എക്സ്വിഡിയോസ്, പോണ്‍ഹബ് എന്നിവക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

‘ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും വെബ്‌സൈറ്റുകളിലും അപ്ലോഡുചെയ്ത വീഡിയോകള്‍ അശ്ലീലമാണ്, വീഡിയോകളില്‍ ചിത്രീകരിച്ചിരിക്കുന്ന നടിമാരെ ചൂഷണം ചെയ്യുകയോ ആകര്‍ഷിക്കുകയോ അശ്ലീല പ്രവര്‍ത്തികള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുകയോ ചെയ്തിരിക്കാം. ഞങ്ങള്‍ നടിമാരെ ‘ഇരകളായി’ പരിഗണിക്കും, അവര്‍ കുറ്റാരോപിതരല്ല’ മഹാരാഷ്ട്ര സൈബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്‌പെഷ്യല്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ യശസ്വി യാദവ് പറഞ്ഞു. യുവാക്കളില്‍ വിനാശകരമായ പ്രത്യാഘാതം ഉണ്ടാക്കാന്‍ ഉതകുന്നതാണ് ഈ വീഡിയോകളെന്നും സ്ത്രീകളുടെ അന്തസിനെ ഇല്ലാതാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ ഒടിടി പ്ലാറ്റ്‌ഫോമുകളുടെയും വെബ്‌സൈറ്റുകളുടെയും ഡയറക്ടര്‍മാര്‍ക്കും ഉടമകള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ടെന്നും പോലീസ് പ്രതികരിച്ചു.

Exit mobile version