‘താലി കെട്ടുന്നത് നായയ്ക്ക് ചങ്ങലയിടുന്നത് പോലെ’ പരാതിയില്‍ കോളേജ് അധ്യാപികയ്‌ക്കെതിരെ കേസ്, ജോലിയില്‍ നിന്നും പിരിച്ചുവിടണമെന്നും ആവശ്യം ശക്തം

പനജി: വിവാഹ സമയത്ത് സ്ത്രീയുടെ കഴുത്തില്‍ താലി കെട്ടുന്നത് നായയുടെ കഴുത്തില്‍ ചങ്ങലയിടുന്നത് പോലെയാണെന്ന് അഭിപ്രായപ്പെട്ട അധ്യാപികയ്‌ക്കെതിരെ പോലീസ് കേസെടുത്തു. ഫേസ്ബുക്കിലൂടെയാണ് ഗോവയിലെ ലോ കോളെജ് പ്രൊഫസറായ ശില്‍പ സിംഗ് തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

ശേഷം, രാഷ്ട്രിയ ഹിന്ദു യുവ വാഹിനി ഗോവ യൂണിറ്റ് പ്രവര്‍ത്തകനായ രാജീവ് ഝാ നല്‍കിയ പരാതിയില്‍ ശില്‍പ്പയ്‌ക്കെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അതേസമയം, ആറുമാസം മുമ്പത്തെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ കുറിച്ചാണ് ഇപ്പോള്‍ കേസെന്നാണ് ശില്‍പ പറയുന്നത്. പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപിക എന്ന നിലയില്‍ പുസ്തകത്തില്‍ എഴുതിവച്ചത് കാണാതെ പഠിപ്പിക്കുക മാത്രമല്ല താന്‍ ചെയ്യുന്നതെന്നും സ്വതന്ത്ര ചിന്താഗതി കുട്ടികളില്‍ വളര്‍ത്താനാവശ്യമായ വിദ്യാഭ്യാസമാണു നല്‍കുന്നതെന്നും ശില്‍പ കൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ 21 ന് ശില്‍പയിട്ട കുറിപ്പില്‍ പുരുഷാധികാരത്തെയും വ്യവസ്ഥാപിത അധികാര സമ്പ്രദായത്തെയും ചോദ്യം ചെയ്യുന്നതാണ് ഝായുടെ ആരോപണം. നേരത്തേ എബിവിപിയും ശില്‍പയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. ഒരു പ്രത്യേക മതത്തെ ലക്ഷ്യമാക്കി സമൂഹത്തില്‍ വിദ്വേഷമുണ്ടാക്കുന്ന പോസ്റ്റുകളാണ് ശില്‍പയുടേതെന്നും അധ്യാപികയെ ജോലിയില്‍ നിന്നു പിരിച്ചുവിടണമെന്നും ആവശ്യങ്ങള്‍ ഉയരുന്നുണ്ട്.

ശില്‍പ്പ സിംഗിന്റെ വാക്കുകള്‍;

നിലവിലുള്ള രാഷ്ട്രീയ കാലാവസ്ഥയുടെ കൂടി അടിസ്ഥാനത്തിലാണ് പാഠങ്ങള്‍ പഠിപ്പിക്കുന്നത്. തന്നെ ഭീഷണിപ്പെടുത്താനും ജോലിയില്‍നിന്നു പുറക്കാത്താനുമുള്ള ശ്രമം പരാജയപ്പെട്ടപ്പോഴാണ് പരാതിക്കാരന്‍ പോലീസ് കേസുമായി വന്നിരിക്കുന്നത്. തന്റെ പരാമര്‍ശം ഏതെങ്കിലും സ്ത്രീകളെ വേദനിപ്പിച്ചെങ്കില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു.

സ്ത്രീകള്‍ മാത്രം വിവാഹത്തിന്റെ അടയാളമായി പൊട്ട് തൊടുന്നത് കുട്ടിക്കാലം മുതലേ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. എന്നാല്‍ അതു ചോദ്യം ചെയ്തതിന്റെ പേരില്‍ എന്നെ മതവിരോധിയായി ചിത്രീകരിക്കുന്നതു ശരിയല്ല. സ്വതന്ത്ര ചിന്താഗതിയുള്ള വ്യക്തിയായാണ് ഞാന്‍ എന്നെ കാണുന്നത്. ചോദ്യം ചെയ്യാനുള്ളത് എല്ലാവരുടെയും അവകാശമാണെന്നാണ് ഞാന്‍ പഠിച്ചിരിക്കുന്നത്.

Exit mobile version