രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും സൗജന്യമായി കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യും; കേന്ദ്രമന്ത്രി പ്രതാപ് സാരംഗി

ഭുവനേശ്വര്‍: കൊവിഡ് വാക്‌സിന്‍ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും സൗജന്യമായി വിതരണം ചെയ്യുമെന്ന് കേന്ദ്രമന്ത്രി പ്രതാപ് സാരംഗി. ഓരോ വ്യക്തിക്കും സൗജന്യ വാക്‌സിന്‍ ലഭ്യമാക്കുന്നതിനായി 500 രൂപ വീതം ചെലവഴിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒഡീഷ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ആര്‍പി സ്വെയ്‌ന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ബിഹാറികള്‍ക്ക് സൗജന്യ കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന ബിജെപിയുടെ വാഗ്ദാനം രാജ്യത്ത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഒഡീഷയില്‍ നിന്നുളള കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാന്‍, സാരംഗി എന്നിവര്‍ ബിജെപിയുടെ ഈ വാഗ്ദാനത്തെ കുറിച്ച് മാനംപാലിച്ചതിനെ സ്വെയിന്‍ ചോദ്യം ചെയ്തിരുന്നു. ഒഡീഷയില്‍ വാക്‌സിന്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച് ബിജെപി നിലപാട് വ്യക്തമാക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

മഹാമാരിയെ തെരഞ്ഞെടുപ്പ് ലക്ഷ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനെ വിമര്‍ശിച്ച പ്രതിപക്ഷം രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബിഹാറില്‍ സൗജന്യമായി കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ തമിഴ്‌നാടും, മധ്യപ്രദേശും അസമും പുതുച്ചേരിയും സൗജന്യ വാക്‌സിന്‍ വിതരണം പ്രഖ്യാപിച്ചിരുന്നു. അതേസമയം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ രാജ്യത്തെ മുഴുവന്‍ പേര്‍ക്കും സൗജന്യമായി കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Exit mobile version