രാജസ്ഥാനില്‍ വോട്ടിങ് യന്ത്രം നടുറോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍; രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

റോഡില്‍ വോട്ടിങ് യന്ത്രം കിടക്കുന്നത് കണ്ട ഗ്രാമവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്.

ജയ്പുര്‍: രാജസ്ഥാനില്‍ വോട്ടിംഗ് യന്ത്രം നടുറോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍. സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. അബ്ദുല്‍ റഫീക്ക്, നവല്‍ സിങ് എന്നീ ഉദ്യോഗസ്ഥരെയാണ് അനാസ്ഥ ആരോപിച്ച് സസ്പെന്‍ഡ് ചെയ്തത്. കിഷന്‍ഗഞ്ച് നിയോജകമണ്ഡലത്തിലെ ഷഹാബാദ് പ്രദേശത്തെ ഹൈവേ നമ്പര്‍ 27ല്‍ നിന്നാണ് വോട്ടിങ് യൂണിറ്റ് കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ബാരന്‍ ജില്ലയില്‍ ഉള്‍പ്പെടുന്ന മണ്ഡലമാണ് കിഷന്‍ഗഞ്ച്.

റോഡില്‍ വോട്ടിങ് യന്ത്രം കിടക്കുന്നത് കണ്ട ഗ്രാമവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് പോലീസ് എത്തി യന്ത്രം മാറ്റി. വെള്ളിയാഴ്ചയായിരുന്നു രാജസ്ഥാനില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായത്. വോട്ടെടുപ്പു ദിവസം റിസര്‍വ് മെഷീനുമായി ബിജെപി സ്ഥാനാര്‍ത്ഥി മദന്‍ റാത്തോഡിന്റെ വീട്ടില്‍ പോയെന്ന ആരോപണത്തെ തുടര്‍ന്ന് സെക്ടര്‍ ഓഫീസറെ ചുമതലയില്‍നിന്ന് നീക്കം ചെയ്തിരുന്നു.

പാലിയിലെ റിട്ടേണിങ് ഓഫീസറായ മഹാവീറിനെയാണ് ചുമതലയില്‍നിന്ന് ഒഴിവാക്കിയത്. മധ്യപ്രദേശിലും പോളിങ് പൂര്‍ത്തിയായതിനു ശേഷം വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്നതില്‍ അപാകതയുണ്ടായതായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഭോപ്പാലില്‍ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ട്രോങ് റൂമില്‍ ഒന്നര മണിക്കൂറോളം വൈദ്യുതിയുണ്ടായിരുന്നില്ല.

Exit mobile version