വീട്ടുകാര്‍ അറിയാതെ രണ്ടാം വിവാഹം; രാഷ്ട്രീയ ഭാവിയെ ഭയന്ന് രണ്ട് വയസുകാരി മകളെ ശ്വാസംമുട്ടിച്ച് കുഴിച്ചുമൂടി, 35കാരനായ നിങ്കപ്പ അറസ്റ്റില്‍

ബംഗളൂരു: രാഷ്ട്രീയ ഭാവിയെ ദോഷകരമായി ഭാവിക്കുമോ എന്ന ആശങ്കയില്‍ രഹസ്യ ബന്ധത്തില്‍ ജനിച്ച രണ്ട് വയസുകാരി മകളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ പിതാവായ 35കാരന്‍ നിങ്കപ്പയെ പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലാണ് സംഭവം.

നിങ്കപ്പയും ശശികല എന്ന യുവതിയും തമ്മില്‍ കഴിഞ്ഞ നാലുവര്‍ഷമായി അടുപ്പമുണ്ടായിരുന്നു. വീട്ടുകാരെ അറിയിക്കാതെ ഇവര്‍ വിവാഹം കഴിച്ച് ഒന്നിച്ചുതാമസിക്കാന്‍ ആരംഭിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ചുനാളുകളായി വീട്ടുകാര്‍ ശശികലയെ വിവാഹത്തിന് നിര്‍ബന്ധിച്ചു തുടങ്ങി. ഇതോടെ ബന്ധം വീട്ടുകാരെ അറിയിക്കണമെന്ന് ശശികല ആവശ്യപ്പെട്ടു. എന്നാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുളള തയ്യാറെടുപ്പിലായിരുന്ന നിങ്കപ്പ ശശികലയുടെ ആവശ്യത്തെ എതിര്‍ത്തു.

രഹസ്യവിവാഹവും അതില്‍ ഒരു കുഞ്ഞുള്ളതും തന്റെ രാഷ്ട്രീയ ഭാവിക്ക് തിരിച്ചടിയാകുമെന്നായിരുന്നു നിങ്കപ്പയെ അലട്ടിയത്. ശശികലയെ സ്വന്തം വീട്ടിലേക്ക് പറഞ്ഞയച്ച ഇയാള്‍ മകളെ തനിക്കൊപ്പം നിര്‍ത്തുകയും ചെയ്തു. ഈ സാഹചര്യം മുതലെടുത്ത് നിങ്കപ്പ കുഞ്ഞിനെ ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ടുപോയി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും കുഴിച്ചുമൂടുകയും ചെയ്തു.

പതിവായി ഫോണില്‍ വിളിക്കുന്ന ശശികല കുഞ്ഞിനോട് സംസാരിക്കണമെന്ന് ആവശ്യപ്പെടുമ്പോഴെല്ലാം കുഞ്ഞ് സുഖമായിരിക്കുന്നു എന്നാണ് നിങ്കപ്പ അറിയിച്ചിരുന്നത്. എന്നാല്‍ ഒക്ടോബര്‍ എട്ടിന് ഫോണ്‍ സംഭാഷണത്തിനിയില്‍ ഇവര്‍ വഴക്കിടുകയും കുഞ്ഞിനെ മറന്നേക്കൂ എന്ന് നിങ്കപ്പ ശശികലയോട് പറയുകയും ചെയ്തു.

ഇതേതുടര്‍ന്നാണ് കുഞ്ഞിനെ കാണാനില്ലെന്ന പരാതിയുമായി ശശികല പോലീസിനെ സമീപിക്കുന്നത്. തുടര്‍ന്ന് പോലീസ് ചോദ്യം ചെയ്തപ്പോള്‍ കുഞ്ഞിനെ താന്‍ കൊലപ്പെടുത്തിയെന്ന് ഇയാള്‍ സമ്മതിക്കുകയായിരുന്നു. നിങ്കപ്പയുടെ ആദ്യ വിവാഹത്തില്‍ മൂന്ന് ആണ്‍കുട്ടികളുണ്ട്. നിങ്കപ്പ രണ്ടാമത് വിവാഹിതനായ കാര്യം ആദ്യഭാര്യയും അറിഞ്ഞിരുന്നില്ല.

Exit mobile version