കുടുംബാംഗങ്ങള്‍ കമിതാക്കള്‍ക്ക് വിഷം നല്‍കി; ശേഷം മൃതദേഹം കത്തിച്ചു, പിന്നില്‍ ദുരഭിമാനം

ദുര്‍ഗ്: ബന്ധുക്കള്‍ കൂടിയായ കമിതാക്കളെ കുടുംബാംഗങ്ങള്‍ വിഷം നല്‍കി കൊലപ്പെടുത്തി, ശേഷം മൃതദേഹം കത്തിച്ചു. പിന്നില്‍ ദുരഭിമാനമെന്നാണ് റിപ്പോര്‍ട്ട്. ഛത്തീസ്ഗഢിലാണ് സംഭവം. കൃഷ്ണനഗര്‍ സ്വദേശികളായ ശ്രീഹരി, ഐശ്വര്യ എന്നിവരാണ് മരിച്ചത്.

സംഭവത്തില്‍ ഇരുവരുടേയും അമ്മാവനായ രാമു, ഐശ്വര്യയുടെ സഹോദരന്‍ ചരണ്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ശ്രീഹരിയും ഐശ്വര്യയും പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം കഴിക്കാനാഗ്രഹിച്ചിരുന്നെങ്കിലും വീട്ടുകാരുടെ ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. ശേഷം ഇവര്‍ കഴിഞ്ഞ മാസം ഒളിച്ചോടിയിരുന്നു. ഇതേ തുടര്‍ന്ന് ഇരുവരേയും കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.

ദുര്‍ഗ് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരും ചെന്നൈയില്‍ ഉള്ളതായി കണ്ടെത്തി. ഒരു സംഘം പോലീസ് സ്ഥലത്തെത്തി ഒക്ടോബര്‍ ഏഴിന് ഇവരെ തിരികെ നാട്ടിലേക്ക് മടക്കിക്കൊണ്ടുവരികയും നിയമനടപടികള്‍ക്ക് ശേഷം ബന്ധുക്കളുടെ കൂടെ വിടുകയും ചെയ്തു. ശനിയാഴ്ച രാത്രി, ഇവരുടെ വീടുകളില്‍ എന്തോ അസ്വാഭാവികമായി നടക്കുന്നത് വീടിന് സമീപത്ത് പട്രോളിങ് നടത്തിയിരുന്ന പോലീസ് സംഘത്തിന്റെ ശ്രദ്ധയില്‍ പെട്ടു.

തുടര്‍ന്ന് കുടുംബാംഗങ്ങളെ ചോദ്യം ചെയ്തപ്പോഴാണ് ശ്രീഹരിയേയും ഐശ്വര്യയെയും വിഷം നല്‍കി കൊലപ്പെടുത്തിയതായി അമ്മാവന്‍ രാമുവും പെണ്‍കുട്ടിയുടെ സഹോദരന്‍ ചരണും വെളിപ്പെടുത്തിയത്. മൃതദേഹങ്ങള്‍ സുപേലയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള ജെവ്ര സിര്‍സ ഗ്രാമത്തിനടുത്തുള്ള ശിവ്‌നാഥ് നദീതീരത്ത് കത്തിച്ചതായും പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

Exit mobile version