ഉത്തര്‍പ്രദേശില്‍ ക്ഷേത്ര പൂജാരിക്ക് നേരെ നിറയൊഴിച്ചു

ലഖ്‌നൗ: ക്ഷേത്ര പൂജാരിക്ക് നേരെ നിറയൊഴിച്ചു. ഭൂമി തര്‍ക്കത്തെ തുടര്‍ന്നാണ് പൂജാരിക്ക് നേരെ വെടിവെയ്പ്പുണ്ടായത്. ശനിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. ഗോണ്‍ഡ ജില്ലയിലെ കോട്ട്വാളി പ്രദേശത്തെ രാം ജാനകി ക്ഷേത്രത്തിലെ പൂജാരിയായ സമ്രാട്ട് ദാസിനാണ് വെടിയേറ്റത്.

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. മറ്റു രണ്ട് പേര്‍ സംഭവ സ്ഥലത്ത് നിന്ന് ഓടിപ്പോയി. ഇവര്‍ക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. മനോരമ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന് ഏക്കറു കണക്കിന് ഭൂമിയുണ്ട്. ഈ ഭൂമിയുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും ഇതായിരിക്കും സംഭവത്തിലേക്ക് നയിച്ചതെന്നുമാണ് പോലീസ് നിഗമനം.

ഭൂമിയെ ചൊല്ലി പൂജാരിയും ആക്രമികളും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നതായി എസ്പി ശൈലേഷ് കുമാര്‍ പാണ്ഡേ വ്യക്തമാക്കി. പൂജാരിയുടെ ആരോഗ്യ നില ഗുരുതരമായതിനെ തുടര്‍ന്ന് ലഖ്‌നൗവിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Exit mobile version