ഉമിനീര്‍ അടിസ്ഥാനമാക്കിയുള്ള കൊവിഡ് പരിശോധനാ കിറ്റ് വികസിപ്പിച്ച് ജാമിയ മിലിയ ഇസ്ലാമിയ ഗവേഷകര്‍; പരിശോധനഫലം ഒരു മണിക്കൂറില്‍

ന്യൂഡല്‍ഹി: ഉമിനീര്‍ അടിസ്ഥാനമാക്കിയുള്ള കൊവിഡ് പരിശോധനാ കിറ്റ് വികസിപ്പിച്ചെടുത്തു എന്ന് അവകാശപ്പെട്ട് ജാമിയ മിലിയ ഇസ്ലാമിയ ഗവേഷകര്‍. ഒരു മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം ലഭിക്കുമെന്നാണ് സര്‍വ്വകലാശാല പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ജെഎംഐയിലെ മള്‍ട്ടി ഡിസിപ്ലിനറി സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് റിസര്‍ച്ച് ആന്റ് സ്റ്റഡീസി(എംസിആര്‍എസ്)ലെ ശാസ്ത്രജ്ഞരുടെ സംഘവും മറ്റ് സ്ഥാപനങ്ങളില്‍ നിന്നുള്ള വിദഗ്ധരും ചേര്‍ന്നാണ് സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്.

ഒരാള്‍ അവരുടെ ഉമിനീര്‍ സാംപിള്‍ കിറ്റിലേക്ക് നിക്ഷേപിച്ചാല്‍ ഒരു മണിക്കൂറിനുള്ളില്‍ ഫലമറിയാന്‍ കഴിയും എന്നാണ് സര്‍വ്വകലാശാല അവകാശപ്പെടുന്നത്. പുതിയ സാങ്കേതികവിദ്യ വീടുകളിലെ പരിശോധനയെ പ്രോല്‍സാഹിപ്പിക്കുമെന്നും അതിനാല്‍ കൊവിഡ് രോഗികളുടെ വീടിനു പുറത്തുള്ള ഇടപെടലും ചലനവും നിയന്ത്രിക്കാമെന്നും ജെഎംഐ വൈസ് ചാന്‍സലര്‍ പ്രഫ. നജ്മാ അക്തര്‍ പറഞ്ഞു. MI-SEHAT(മൊബൈല്‍ ഇന്റഗ്രേറ്റഡ് സെന്‍സിറ്റീവ് എസ്റ്റിമേറ്റ് ആന്റ് ഹൈസ്‌പെസിഫിറ്റി ആപ്ലിക്കേഷന്‍ ടെസ്റ്റ്) എന്നാണ് പുതിയ സാങ്കേതിക വിദ്യയുടെ പേര്. ഡോ. മോഹന്‍ സി ജോഷി, പിഎച്ച്ഡി വിദ്യാര്‍ഥികളായ മുഹമ്മദ് ഇഖ്ബാല്‍ അസ്മി, എംസിആര്‍എസിലെ എംഡി ഇമാം ഫൈസന്‍ തുടങ്ങിയവരാണ് ടീമിനെ സഹായിച്ചത്.

Exit mobile version