‘എനിക്ക് കൊവിഡ് പോസിറ്റീവായാല്‍ ഞാന്‍ മമതാ ബാനര്‍ജിയെ കെട്ടിപ്പിടിക്കും’ ബിജെപി നേതാവ് അനുപം ഹസ്രയുടെ വാക്കുകള്‍ വിവാദത്തില്‍

കൊല്‍ക്കത്ത: ‘എനിക്ക് കൊവിഡ് പോസിറ്റീവായാല്‍ ഞാന്‍ മമതാ ബാനര്‍ജിയെ കെട്ടിപ്പിടിക്കും’ ബിജെപിയുടെ പുതിയ ദേശീയ സെക്രട്ടറി അനുപം ഹസ്രയുടെ വാക്കുകള്‍ വിവാദത്തില്‍. പരാമര്‍ശത്തില്‍ ഹസ്രയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.

മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ അപകീര്‍ത്തിപ്പെടുത്തുകയും സ്ത്രീകളെ അപമാനിക്കുകയും ചെയ്തെന്ന് ആരോപിച്ചാണ് നേതാവിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് പരാതി നല്‍കിയത്. സില്‍ഗുരി പോലീസ് സ്റ്റേഷനിലാണ് പരാതി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എംപിയായ അനുപം ഹസ്ര 2019-ലാണ് ബിജെപിയില്‍ ചേര്‍ന്നത്.

‘എപ്പോഴെങ്കിലും എനിക്ക് കൊവിഡ് പോസിറ്റിവാണെന്ന് കണ്ടെത്തിയാല്‍ ഞാന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അടുത്ത് പോയി അവരെ കെട്ടിപ്പിടിക്കും. രോഗം ബാധിച്ചവരുടേയും കൊവിഡ് കാരണം പ്രിയപ്പെട്ടവര്‍ നഷ്ടപ്പെട്ടവരുടേയും വേദന അപ്പോള്‍ അവര്‍ മനസ്സിലാക്കും’ എന്നാണ് അനുപം ഹസ്ര ഞായറാഴ്ച പറഞ്ഞത്. ബിജെപി ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുത്തിന് പിന്നാലെയായിരുന്നു വിവാദ പരാമര്‍ശം നടത്തിയത്.

Exit mobile version