കൊവിഡ് ബാധിച്ച് മരിച്ചയാളുടെ കണ്ണും മുഖവും ചെവിയും കാലുകളും എലി കടിച്ച് കീറിയ നിലയില്‍; പരാതിയുമായി ബന്ധുക്കള്‍, വ്യാപക പ്രതിഷേധം

ഭോപ്പാല്‍: കൊവിഡ് ബാധിച്ച് മരിച്ച വയോധികന്റെ മൃതദേഹത്തില്‍ എലി കടിച്ച് കീറയതായി ആരോപണം. മധ്യപ്രദേശിലെ ഇന്‍ഡോറിലെ യുണീക്ക് ആശുപത്രിയിലാണ് സംഭവം. നവീന്‍ ചന്ദ് ജയിന്‍ എന്ന 87കാരന്റെ മൃതദേഹമാണ് എലി കടിച്ച് നശിപ്പിച്ചത്. കൊവിഡ് ബാധയെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആശുപത്രി അധികൃതരില്‍നിന്ന് മൃതദേഹം സ്വീകരിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് മുഖത്തും കാലിലും എലി കടിച്ചതായി കുടുംബാംഗങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടത്. മൃതദേഹം സൂക്ഷിച്ചിരുന്നിടത്ത് വെച്ചാവാം എലി കടിച്ചതെന്നാണ് കുടുംബാംഗങ്ങള്‍ ആരോപിച്ച് രംഗത്തെത്തിയത്. മൃതദേഹത്തിന്റെ കണ്ണ്, മുഖം, ചെവി, കാലുകള്‍ എന്നിവിടങ്ങളില്‍ എലി കടിച്ചതു കണ്ട് ഞെട്ടിപ്പോയി. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആശുപത്രി ജീവനക്കാര്‍ വിസമ്മതിക്കുകയാണ്- മരിച്ചയാളുടെ മകന്‍ പ്രകാശ് ജയിന്‍ പ്രതികരിച്ചു.

ആശുപത്രിക്കു മുന്നില്‍വെച്ച് നവീന്‍ ചന്ദിന്റെ കുടുംബാംഗങ്ങളും ആശുപത്രി അധികൃതരും തമ്മില്‍ വാക്കേറ്റമുണ്ടായി. കൂട്ടംകൂടി നില്‍ക്കാതെ പിരിഞ്ഞു പോകാന്‍ പോലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നവീന്‍ ചന്ദിന്റെ കുടുംബാംഗങ്ങളും പോലീസും തമ്മിലും തര്‍ക്കമുണ്ടായി.

Exit mobile version