സന്ദര്‍ശകരെ സ്വാഗതം ചെയ്ത് താജ്മഹല്‍; ഒരു ദിവസം 5000 പേര്‍ക്ക് സന്ദര്‍ശനം

ആഗ്ര: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട താജ്മഹല്‍ വീണ്ടും തുറന്നു. ആറ്മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് താജ്മഹല്‍ സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്ന് കൊടുത്തത്. മഹാമാരി കൊവിഡിന്റെ ഭീതി നിലനില്‍ക്കെ, ശക്തമായ സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ടാണ് താജ്മഹല്‍ വീണ്ടും തുറന്നത്.

സന്ദര്‍ശിക്കാനെത്തുന്നവര്‍ സാമൂഹ്യ അകലം പാലിക്കണമെന്നും കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കണമെന്നും പ്രത്യേകം നിര്‍ദേശം നല്‍കുന്നു. താജ്മഹലിലേക്ക് ഒരു ദിവസം 5000 സന്ദര്‍ശകരെ മാത്രമേ അനുവദിക്കുകയുള്ളു. ഉച്ചയ്ക്ക് രണ്ട് മണി വരെ 2500 സന്ദര്‍ശകരെയും രണ്ട് മണിക്ക് ശേഷം 2500 സന്ദര്‍ശകരെയുമാണ് അനുവദിക്കുക.

സന്ദര്‍ശകര്‍ മാസ്‌ക് ധരിക്കണമെന്നത് നിര്‍ബന്ധമാക്കി. ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ മുഖേന മാത്രമെ ലഭ്യമാകുകയുള്ളു. അതിനാല്‍ തന്നെ ടിക്കറ്റ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കില്ല. കൊവിഡിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 17 മുതലാണ് സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.

Exit mobile version