ആറ് മാസങ്ങള്‍ക്ക് ശേഷം താജ്മഹലും ആഗ്ര കോട്ടയും തുറക്കുന്നു

ആഗ്ര: സഞ്ചാരികളെ സ്വീകരിക്കാന്‍ ഒരുങ്ങി താജ്മഹലും ആഗ്ര കോട്ടയും. നീണ്ട ആറ് മാസങ്ങള്‍ക്ക് ശേഷം താജ്മഹലും ആഗ്ര കോട്ടയും സഞ്ചാരികള്‍ക്കായി ഈ മാസം 21 ന് തുറന്നുകൊടുക്കും. അണ്‍ലോക്ക് 4ന്റെ ഭാഗമായാണ് താജ്മഹലും ആഗ്ര കോട്ടയും തുറന്ന് കൊടുക്കുന്നതെന്നാണ് സ്മാരക ചുമതലയുളള പുരാവസ്തു ശാസ്ത്രജ്ഞന്‍ ബസന്ത് കുമാര്‍ അറിയിച്ചത്.

അതേസമയം താജ്മഹലിലും ആഗ്ര കോട്ടയിലും കര്‍ശന നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. താജ്മഹലില്‍ ദിവസം 5000 പേരെയും ആഗ്ര കോട്ടയില്‍ 2500 പേരെയും മാത്രമേ പ്രതിദിനം സന്ദര്‍ശിക്കാന്‍ അനുവദിക്കുകയുള്ളൂ. ടിക്കറ്റ് കൗണ്ടറുകള്‍ ഉണ്ടായിരിക്കില്ല. പകരം ഇലക്ട്രിക് ടിക്കറ്റുകളായിരിക്കും സന്ദര്‍ശകര്‍ക്ക് നല്‍കുക. സന്ദര്‍ശകര്‍ സാമൂഹിക അകലം പാലിക്കല്‍, മാസ്‌ക് ധരിക്കുക, സാനിറ്റൈസര്‍ തുടങ്ങിയ കാര്യങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം.

രാജ്യത്തെ തന്നെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ താജ്മഹല്‍ സഞ്ചാരികള്‍ക്കായി വീണ്ടും തുറന്ന് കൊടുക്കുന്നതോടെ ഹോട്ടല്‍ മേഖലയും ഉണരുമെന്ന പ്രതീക്ഷയിലാണ് ഈ രംഗത്തുള്ളവര്‍. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് താജ്മഹല്‍ അടച്ചത്. അതോട് കൂടി ഹോട്ടല്‍ മേഖലയും നഷ്ടത്തിലായി.

ലോക്ഡൗണ്‍ കാരണം ബഫര്‍ സോണിന്റെ ഭാഗമായി തരംതിരിച്ചിരുന്ന നഗരത്തിലെ എല്ലാ ചരിത്ര സ്മാരകങ്ങളും സെപ്തംബര്‍ 1 മുതല്‍ വിനോദ സഞ്ചാരികള്‍ക്കായി വീണ്ടും തുറക്കുമെന്ന് ആഗ്ര ജില്ലാ മജിസ്ട്രേറ്റ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ താജ്മഹലും ആഗ്ര കോട്ടയും തുറന്നിരുന്നില്ല. പിന്നീടാണ് സെപ്തംബര്‍ 21 ന് താജ്മഹല്‍ തുറക്കണമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടത്. താജ്മഹല്‍ തുറക്കുന്നതോടെ ടൂറിസം മേഖലയെ ട്രാക്കിലേക്കെത്തിക്കുവാന്‍ സാധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

Exit mobile version