ചിപ്പ് ഉപയോഗിച്ച് പെട്രോളിന്റെ അളവില്‍ കൃത്രിമം; ഒരു ലിറ്റര്‍ പെട്രോള്‍ അടിച്ചാല്‍ ടാങ്കില്‍ എത്തുന്നത് 970 മില്ലി മാത്രം, 33 പെട്രോള്‍ പമ്പ് പൂട്ടിച്ചു

ഹൈദരാബാദ്: തെലങ്കാന, ആന്ധ്ര സംസ്ഥാനങ്ങളിലെ 33 പെട്രോള്‍ പമ്പുകള്‍ പൂട്ടിച്ചു. ഇലക്ട്രോണിക് ചിപ്പ് ഉപയോഗിച്ച് പെട്രോളിന്റെ അളവില്‍ കൃത്രിമം കാണിച്ചതിനെ തുടര്‍ന്നാണ് നടപടി. പോലീസും ലീഗല്‍ മെട്രോളജി വകുപ്പും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയതും പെട്രോള്‍ പമ്പുകള്‍ക്ക് പൂട്ടിട്ടതും.

ഒരു ലിറ്റര്‍ പെട്രോള്‍ അടിക്കുമ്പോള്‍ 970 മില്ലി മാത്രം ടാങ്കിലേക്ക് എത്തിക്കുന്ന രീതിയില്‍ ചിപ്പ് ഘടിപ്പിച്ചായിരുന്നു തട്ടിപ്പ് നടത്തി വന്നത്. ഇന്ധനം നിറയ്ക്കുമ്പോള്‍ ഡിസ്‌പ്ലെ ബോര്‍ഡില്‍ കൃത്യമായ അളവ് രേഖപ്പെടുത്തുമെങ്കിലും ഉപഭോക്താവിന് കുറഞ്ഞ അളവിലാണ് പെട്രോള്‍ നല്‍കിയിരുന്നത്. പ്രോഗ്രാം സെറ്റ് ചെയ്ത ഐസി ചിപ്പ് ഘടിപ്പിച്ചുകൊണ്ടായിരുന്നു ഈ തട്ടിപ്പ്.

വാഹനങ്ങളില്‍ നിറയ്ക്കുന്ന ഇന്ധനത്തിന്റെ അളവ് കുറയുമെങ്കിലും പ്ലാസ്റ്റിക് കുപ്പികളില്‍ വാങ്ങുന്നവര്‍ക്ക് കൃത്യമായ അളവില്‍ അത് ലഭിച്ചിരുന്നു. ഇതിനായി രണ്ടു തരത്തിലുള്ള സംവിധാനവും പമ്പുകളില്‍ ഒരുക്കിയിരുന്നു. അതുകൊണ്ടു തന്നെ തട്ടിപ്പ് ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. പമ്പുടമകളുടെ അറിവോടെ അന്തര്‍ സംസ്ഥാന സംഘമാണ് തട്ടിപ്പ് നടത്തിയതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

തട്ടിപ്പിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ അറസ്റ്റുചെയ്തതായി സൈബരാബാദ് പോലീസ് കമ്മീഷണര്‍ വിസി സജ്ജനാര്‍ അറിയിക്കുകയും ചെയ്തു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ 17, ഭാരത് പെട്രോളിയം കോര്‍പറേഷന്റെ ഒമ്പത്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്റെയും എസാറിന്റെയും രണ്ടും പമ്പുകള്‍ക്കെതിരെയാണ് അധികൃതര്‍ നടപടിയെടുത്തത്.

ഇത്തരത്തില്‍ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് പമ്പുടമകള്‍ നടത്തിയതെന്ന് പോലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശിലെ ഏലൂര്‍ സ്വദേശികളായ ബാഷ, ബാബ്ജി ബാബ, മദാസുഗുരി ശങ്കര്‍, ഐ മല്ലേശ്വര്‍ റാവു എന്നിവരെ പോലീസ് പിടികൂടുകയും ചെയ്തു. ബാഷയില്‍ നിന്നും 14 ഐസി ചിപ്പുകള്‍, എട്ട് ഡിസ്പ്ലേകള്‍, മൂന്ന് ജിബിആര്‍ കേബിളുകള്‍, ഒരു മദര്‍ബോര്‍ഡ്, ഒരു ഹ്യുണ്ടായ് ഐ 20 കാര്‍ എന്നിവയും കണ്ടെടുക്കുകയും ചെയ്തു.

Exit mobile version