‘കങ്കണ ഹിമാചല്‍പ്രദേശിന്റെ മകള്‍, സുരക്ഷ ഒരുക്കേണ്ടത് കടമ’ വ്യക്തമാക്കി ഹിമാചല്‍ സര്‍ക്കാര്‍

ഷിംല: ബോളിവുഡ് നടി കങ്കണ റണൗട്ടിന് സുരക്ഷ നല്‍കുമെന്ന് അറിയിച്ച് ഹിമാചല്‍ സര്‍ക്കാര്‍. സെപ്റ്റംബര്‍ 9 മുംബൈയിലെത്തുന്ന താരത്തിന് അവിടെയും സുരക്ഷ ഒരുക്കുമെന്ന് ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍ അറിയിച്ചു. ബിജെപി നിയമസഭാ സമ്മളേനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

കങ്കണ ഹിമാചല്‍ പ്രദേശിന്റെ മകളാണെന്നും അതിനാല്‍ തന്നെ സുരക്ഷ ഒരുക്കേണ്ടത് സംസ്ഥാനത്തിന്റെ കടമയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കങ്കണയുടെ സഹോദരിയും പിതാവും സര്‍ക്കാരിനോട് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം പറയുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് കങ്കണയുടെ സഹോദരി ഫോണില്‍ തന്നെ ബന്ധപ്പെട്ടിരുന്നു. പിതാവ് സുരക്ഷ ആവശ്യപ്പെട്ട് കത്തെഴുതിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.

മുബൈയെ പാക് അധിനിവേശ കാശ്മീരിനോട് ഉപമിച്ചുകൊണ്ടുള്ള കങ്കണയുടെ ട്വീറ്റ് വിവാദത്തിലായിരുന്നു. ഇതോടെ കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ കങ്കണയ്ക്കെതിരെ രംഗത്തെത്തി. മുംബൈയില്‍ പ്രവേശിച്ചാല്‍ കങ്കണയുടെ കാല് തല്ലിയൊടിക്കുമെന്ന് ശിവസേന എംഎല്‍എ പ്രതാപ് സര്‍നായിക് ഭീഷണിപ്പെടുത്തിയിരുന്നു. കങ്കണ പാക് അധീന കശ്മീരിലേക്ക് പോവുന്നതാണ് നല്ലതെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവുത്തും വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് സുരക്ഷ ഒരുക്കുമെന്ന് അറിയിച്ചിരിക്കുന്നത്.

Exit mobile version