യുപിയില്‍ മുന്‍ എംഎല്‍എയെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മുന്‍ എംഎല്‍എയെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. മൂന്ന് തവണ എംഎല്‍എ ആയിരുന്ന നിര്‍വേന്ദ്ര മിശ്രയെയാണ് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് നടന്ന സംഘര്‍ഷത്തെ തുടര്‍ന്നാണ് എംഎല്‍എയെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ലഖിംപൂര്‍ ഖേരിയില്‍ ഞായറാഴ്ച രാവിലെ ആയിരുന്നു സംഭവം.

ആക്രമണത്തില്‍ മിശ്രയുടെ മകനും മര്‍ദനമേറ്റു. ഭൂമിയുമായി ബന്ധപ്പെട്ട് നിര്‍വേന്ദ്ര മിശ്രയും കിഷന്‍ കുമാര്‍ ഗുപ്ത എന്നയാളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു. അതിന്റെ കേസ് കോടതിയില്‍ നടക്കുന്നുണ്ടായിരുന്നു. അതിന് ഇടയില്‍ ഭൂമിയില്‍ അവകാശവാദം ഉന്നയിക്കുന്ന സംഘങ്ങളില്‍ ഒരാളായ കിഷന്‍ കുമാര്‍ ഗുപ്ത, ഞായറാഴ്ച രാവിലെ നൂറിലധികം ആളുകളുമായി സ്ഥലം പിടിച്ചെടുക്കാന്‍ എത്തുകയായിരുന്നു. മിശ്രയും തന്റെ ആളുകളുമായി സ്ഥലത്തെത്തി. പിന്നാലെ ഇരു സംഘങ്ങളും ഏറ്റുമുട്ടി.

സംഘര്‍ഷത്തില്‍ പരിക്കേറ്റ മിശ്രയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചതെന്ന് പോലീസ് വ്യക്തമാക്കി. നിരവധി രാഷ്ട്രീയക്കാര്‍ മിശ്രയുടെ മരണത്തില്‍ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തി. യോഗി ആദിത്യനാഥ് സര്‍ക്കാരിന് കീഴില്‍ സംസ്ഥാനത്ത് സുരക്ഷാ സംവിധാനം വഷളായിക്കൊണ്ടിരിക്കുകയാണെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അജയ് കുമാര്‍ ലല്ലു പറഞ്ഞു. മൂന്ന് തവണ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് എംഎല്‍എയായ ആളാണ് നിര്‍വേന്ദ്ര മിശ്ര.

Exit mobile version