ഗര്‍ഭിണിയായ ഭാര്യയെ പരീക്ഷാ കേന്ദ്രത്തില്‍ എത്തിക്കാന്‍ യുവാവ് സ്‌കൂട്ടര്‍ ഓടിച്ചത് 1300 കി.മീ; പെട്രോള്‍ അടിച്ചത് ഭാര്യയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ വിറ്റും

റാഞ്ചി: ഗര്‍ഭിണിയായ ഭാര്യയെ പരീക്ഷാ കേന്ദ്രത്തില്‍ എത്തിക്കാന്‍ യുവാവ് സ്‌കൂട്ടര്‍ ഓടിച്ചത് 1300 കിലോമീറ്റര്‍. ജാര്‍ഖണ്ഡില്‍ നിന്നും മധ്യപ്രദേശിലേയ്ക്കാണ് ദമ്പതികളുടെ സാഹസിക യാത്ര. ഗോഡ സ്വദേശികളായ ധനഞ്ജയ് കുമാര്‍ മാഞ്ചിയും ഭാര്യ സോണി ഹേമ്പ്രമനുമാണ് ഈ അതിസാഹസിക യാത്ര നടത്തിയത്. ഗ്വാളിയാറില്‍ ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍ പരീക്ഷ കേന്ദ്രത്തിലാണ് ഇവര്‍ എത്തിയത്.

8-ാം ക്ലാസ് വരെ പഠിച്ച ധനഞ്ജയ്ക്ക് ഭാര്യയെ അധ്യാപിക ആക്കണമെന്നാണ് ആഗ്രഹം. തനിക്ക് പഠിക്കാന്‍ കഴിയാത്ത സങ്കടം ഉള്ളില്‍ സൂക്ഷിച്ചിരുന്ന ഇയാള്‍ ഭാര്യയെ അധ്യാപികയാക്കണമെന്ന ദൃഢനിശ്ചയത്തിലാണ് ഈ സാഹസികതയ്ക്ക് മുതിര്‍ന്നത്. അതേസമയം, പണമില്ലാത്തതിനാല്‍ ഭാര്യയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ വിറ്റായിരുന്നു പെട്രോളിനും വഴിച്ചെലവിനുമുള്ള പണം കണ്ടെത്തിയത്.

ചിലയിടങ്ങളില്‍ വച്ച് മഴ യാത്ര മുടക്കിയെങ്കിലും ബിഹാറില്‍ വില്ലനായത് പ്രളയമായിരുന്നുവെന്ന് ധനഞ്ജയ് പറയുന്നു. ഓഗസ്റ്റ് 29നായിരുന്നു പരീക്ഷ. ‘ചില സമയങ്ങളില്‍ പാദങ്ങള്‍ അവിടെയുണ്ടെന്ന് പോലും അറിയാന്‍ സാധിച്ചിരുന്നില്ല. മുതുകിനും ഇടുപ്പിനും വയറിനുമൊക്കെ കടുത്ത വേദനയും പലപ്പോഴും അനുഭവിച്ചു’ എന്ന് സോണിയും പറയുന്നു. എങ്കിലും ഭര്‍ത്താവിന്റെ നിശ്ചയദാര്‍ഢ്യം തനിക്ക് ആത്മവിശ്വാസം നല്‍കിയെന്നും സോണി കൂട്ടിച്ചേര്‍ത്തു. ഭര്‍ത്താവിന്റെ ആഗ്രഹം പോലെ അധ്യാപികയാവുക എന്നതാണ് തന്റെയും സ്വപ്നമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version